Tuesday, July 19, 2011

സ്നേഹോപഹാരം..

നിനക്കറിയാം ഞാന്‍ ആരാണെന്ന്..
എന്നിലേക്ക്‌ നീളുന്ന നിന്‍റെ കണ്മുനയില്‍ തെളിയുന്നത്
നിന്‍റെ ചിത്രം തന്നെ! അല്ലെ? അതല്ലേ നിന്‍റെ മിഴികളില്‍ ഇത്ര അസ്വസ്ഥത!!!
അരുത്.. പേടിക്കരുത്..! ഞാന്‍ നിന്നെ അന്നും.. ഇന്നും.. സ്നേഹിച്ചിട്ടേ ഉള്ളു.
പ്രണയത്തിന്‍റെ പാരമ്യതയിലാണ് നാം ഉപഹാരങ്ങള്‍ നല്‍കുക എന്ന് പറഞ്ഞതും നീ തന്നെ.
"ഇത് ഞാന്‍ നിനക്കായ് അക്ഷരങ്ങളാല്‍ തീര്‍ക്കുന്ന സ്നേഹോപഹാരം"!!!

രാത്രിയുടെ നിഗൂഡതയില്‍..
കര്‍ക്കിടകത്തിന്റെ ഇരുള്‍ മറവില്‍..
മഴയുടെ ആര്‍ഭാടത്തില്‍..
പ്രകൃതി പോലും കുളിര്‍ കോരുമ്പോഴും..
കാടിന് തീ പിടിച്ച പോലെ "നിന്നാല്‍ ഞാന്‍ വിയര്‍ത്ത" ആ രാത്രി..!

എന്‍റെ മുടിയിഴകളില്‍ പ്രണയത്തോടെ തലോടി..
എന്‍റെ കടമിഴിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട്..
അടക്കി പിടിച്ച ശബ്ദത്തോടെ.. വിറയ്ക്കുന്ന അധരത്തില്‍ നിന്ന്
ചിതറി വീണ നിന്‍റെ ചിലമ്പിച്ച വാക്കുകളില്‍
അന്ന്നിനക്ക് ഞാന്‍ ആരായിരുന്നു...???

കണ്ണന്‍റെ രാധ..
റോമിയോ യുടെ ജൂലിയറ്റ്..
രാമന്‍റെ സീത..
ആന്റണി യുടെ ക്ലീയോപാട്ര..
നളന്റെ ദമയന്തി..
നെപോളിയന്ന്റെ ജോസെഫിന്‍..
സലീമിന്‍റെ അനാര്‍ക്കലി..
മജ്നുവിന്റെ ലൈല..
സോളമന്റെ സോഫിയ..
ഷാജഹാന്റെ മുംതസ്..
അങ്ങനെ എന്തെല്ലാം പേരിട്ടു
നീ ആ നിമിഷത്തെ ധന്യമാക്കി??

അന്നും നീ പറയാന്‍ മറന്ന പദസമൂഹങ്ങളില്‍
ബദറുല്‍ മുനീറിന്‍റെ ഹുസ്നുല്‍ ജമാലോ..
ദുഷ്യന്തന്റെ .. ശകുന്തളയോ..
ഋഷ്യശൃംഗന്റെ വൈശാലിയോ..
ഞാന്‍ വായിച്ചെടുത്തിരുന്നില്ല..
അത് നീ പറയാന്‍ മറന്നതോ..
അതോ.. നിന്നെ വിധി പറയിപ്പിക്കാതിരുന്നതോ?
അറിയില്ല..അത് മാത്രം എനിക്കറിയില്ല.

"എനിക്കു കവിതയാണ് നിന്‍റെ വാക്കുകളെന്നോ..
ഗസലുകളുടെ മധുശാലയില്‍
നീ ഒരു ശ്യാമമേഘമായി
എന്നില്‍ പെയ്തൊഴിയുന്നു..”
എന്നോ കവികളെ പോലെ
നീ വാചാലനായില്ല...
"ആയിരത്തൊന്നു രാത്രി നിര്‍ത്താതെ
ഓരോ കഥ പറഞ്ഞതിന്‍ വിസ്മയത്തെ
നിസ്സാരവല്‍കരിക്കുന്നതാണ്
നിന്‍റെ സംസ്കാരമെന്ന്"
ബുദ്ധി ജീവിയെപോലെ നീ വിലപിച്ചില്ല..
എങ്കിലും.. പിരിയാന്‍ നേരം നീ ആ സത്യം തുറന്നു പറഞ്ഞു..
"ചൂടിയ പൂവ് പോലെ നിന്‍റെ മുഖം വാടിയിരികുന്നു.."
ഒന്ന് കൂടി നീ സൂചിപിച്ചു ..
"നിന്നിലെ നന്മ തിരിച്ചറിയാത്ത ഈ ലോകത്ത് നീ ഇനി ജനിക്കരുതെന്നും..!!!”

നിന്‍റെ ഓര്‍മകള്‍ക്ക് മങ്ങല്‍ ഇല്ലയെന്നറിയാം...
എങ്കിലും.. എനിക്കും നിനക്കും ഏറെ ഇഷ്ടമാണല്ലോ കഥകള്‍.
നീ ഇഷ്ടപെടുന്ന, ഇനിയും വായിക്കാന്‍ മാറ്റി വെച്ചിരിക്കുന്ന
ആ "അലിഫ് ലൈല”യില്‍ നിന്ന്(വിശ്വവിഖ്യാതമായ അറബിക്കഥാസമാഹാരം. ഈജിപ്തില്‍ മാമലൂക് രാജാക്കന്മാരുടെ കാലത്ത് (എ.ഡി. 1249-1382) പൂര്‍ണരൂപം പ്രാപിച്ച ഈ കഥാസമാഹാരത്തിന്റെ മൂലനാമം ആല്‍ഫ് ലെയ്ലാ-വാ ലെയ്ലാ (ആയിരത്തൊന്നു രാവുകള്‍) എന്നാണ്. പേര്‍ഷ്യന്‍ ഭാഷയിലെ ഹസാര്‍ ആഫ്സാനാ (ആയിരം കഥകള്‍) എന്ന പ്രാചീന കൃതിയാണ് അറബിക്കഥകളുടെ മൂലം-;

(വിവരങ്ങള്‍ക്ക് കടപ്പാട് "നിന്‍റെ വിരലുകളോട് മാത്രം” കാരണം എന്നെ "ഇങ്ങനെ" അക്ഷരലോകത്തു എഴുതാന്‍ പഠിപ്പിച്ചത് "നീ "ആയിരുന്നല്ലോ? )

(ആ കഥ ചുരുക്കി പറയാം.. അറബികള്‍ പേര്‍ഷ്യ കീഴടക്കുന്നതിനുമുന്‍പ് അവിടെ ഷാരിയര്‍ എന്ന പ്രസിദ്ധനായ ഒരു ചക്രവര്‍ത്തി വാണിരുന്നു. ഒരിക്കല്‍ അദ്ദേഹം നായാട്ടിനായി പരിവാരസമേതം രാജധാനി വിട്ടു. ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ പട്ടമഹിഷിയും മറ്റ് അന്തഃപുരവനിതകളും താന്താങ്ങളുടെ രഹസ്യവേഴ്ചക്കാരുമായി കാമകേളിയില്‍ ഏര്‍പ്പെട്ടിരുന്നു; ഈ വസ്തുത അക്കാലത്ത് അവിടെ തന്റെ വിശിഷ്ടാതിഥിയായി പാര്‍ത്തിരുന്ന സ്വസഹോദരനായ ഷാജമാന്‍ രാജാവില്‍നിന്ന് ചക്രവര്‍ത്തി മനസ്സിലാക്കുകയും ഉപരിപരീക്ഷണങ്ങളിലൂടെ അതു സ്വയം ബോധ്യപ്പെടുകയും ചെയ്തു. ക്രോധാവിഷ്ടനായ ചക്രവര്‍ത്തി തന്റെ പത്നിയുള്‍പ്പെടെയുള്ള എല്ലാ കുറ്റവാളികളെയും വാളിന്നിരയാക്കുക മാത്രമല്ല, സ്ത്രീവര്‍ഗം ഒന്നടങ്കം ചാരിത്രവിഹീനകളാണെന്നു നിശ്ചയിച്ച് അവരെ മുഴുവന്‍ ഉന്‍മൂലനം ചെയ്യാനുള്ള പരിപാടി ആവിഷ്കരിക്കുകയും ചെയ്തു. തനിക്കു വിവാഹം ചെയ്യാന്‍ ഓരോ ദിവസവും ഓരോ നവവധുവിനെ കൊണ്ടുവരാന്‍ ഷാരിയര്‍ തന്റെ മന്ത്രിയോടാജ്ഞാപിച്ചു. അതനുസരിച്ച് കൊട്ടാരത്തില്‍ കൊണ്ടുവരപ്പെട്ട ഓരോ യുവതിയും ആദ്യരാത്രിക്കുശേഷം വധിക്കപ്പെടുകയാണുണ്ടായത്. അങ്ങനെ മൂന്നുവര്‍ഷംകൊണ്ട് നാട്ടില്‍ കന്യകമാര്‍ ബാക്കിയില്ലെന്ന നിലയായിത്തുടങ്ങി. പരിഭ്രാന്തരായ പ്രജകള്‍ രാജാവിനെ ശപിച്ചുകൊണ്ട് പ്രാണരക്ഷാര്‍ഥം നാടുവിടാന്‍ തുടങ്ങി. ഒടുവില്‍ മന്ത്രികുമാരിയായ ഷേരാസാദ് സ്ത്രീവര്‍ഗത്തെ രക്ഷിക്കാനുറച്ചുകൊണ്ട് രാജപത്നിയാകാന്‍ മുന്നോട്ടുവന്നു. ഈ ഉദ്യമം മന്ത്രിയെ ദുഃഖനിമഗ്നനാക്കിയെങ്കിലും ഒടുവില്‍ അദ്ദേഹം സ്വപുത്രിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. അങ്ങനെ ഷേരാസാദ് ഷാരിയറുടെ ശയനമുറിയിലെത്തി. ചക്രവര്‍ത്തിയോട് അവള്‍ക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളു; തന്റെ കൊച്ചനുജത്തി ദുനിയാസാദിനെക്കൂടി ആ രാത്രിയില്‍ തൊട്ടടുത്ത മുറിയില്‍ കിടക്കാന്‍ അനുവദിക്കണമെന്ന്; തന്റെ മരണത്തിനു മുന്‍പ് അവളെ ഒരുനോക്കു കാണാന്‍ മാത്രം. ചക്രവര്‍ത്തി സമ്മതിച്ചു. പുലരാന്‍ രണ്ടുനാഴികയുള്ളപ്പോള്‍, മുന്‍ധാരണയനുസരിച്ച് ദുനിയാസാദ് ഷേരാസാദിനെ വിളിച്ചുണര്‍ത്തി, ചേച്ചി ജീവാര്‍പ്പണം ചെയ്യുംമുന്‍പ് തനിക്ക് ഒരു കഥ പറഞ്ഞുതരണമെന്ന് അപേക്ഷിച്ചു. ചക്രവര്‍ത്തിയുടെ അനുവാദത്തോടെ ഷേരാസാദ് അനുജത്തിയെ കട്ടിലിന്നരികെ ഇരുത്തി ചക്രവര്‍ത്തി കേള്‍ക്കെ കഥ പറയാന്‍ തുടങ്ങി. പക്ഷേ കഥ മുഴുമിക്കുംമുന്‍പ് നേരം പുലര്‍ന്നു. കഥയുടെ ബാക്കി കേള്‍ക്കാന്‍ ദുനിയാസാദിനോടൊപ്പം ചക്രവര്‍ത്തിക്കും ഔത്സുക്യം ഉണ്ടായതിനാല്‍ ഷേരാസാദിന്റെ വധം പിറ്റേദിവസത്തേക്കു നീട്ടിവയ്ക്കപ്പെട്ടു. ആ രാത്രിയുടെ അന്ത്യയാമത്തിലും ഷേരാസാദിന്റെ കഥാകഥനമവസാനിച്ചത് മറ്റൊരു രസികന്‍കഥയുടെ ആരംഭത്തോടെയായിരുന്നു. വീണ്ടും ഷാരിയറുടെ കഥാശ്രവണകൌതുകം മുറ്റിത്തഴച്ചു. അങ്ങനെ ഷേരാസാദിന്റെ കഥാസരിത്പ്രവാഹത്തില്‍ ആയിരത്തൊന്നു രാവുകള്‍ അനുസ്യൂതം ഒലിച്ചുപോയി...).

ഇന്ന്...
നിന്‍റെ വിട്ടു പോയ വാക്കിനും
എന്‍റെ കൃഷ്ണമണിക്കും
ഇടയിലുള്ള ദൂരം.
അതാണ്‌ നമ്മള്‍ സൃഷ്‌ടിച്ച
നമ്മിലേക്കുള്ള അകലം..
അതെ.. നമ്മള്‍ യാത്രയിലാണ്..
സ്നേഹത്തിന്റെ ഒരു ആഴകടല്‍ ദൂരം താണ്ടി
അനുഭവങ്ങളുടെ വന്‍കരയിലേക്ക്!!!

തമ്മില്‍ പുണര്‍ന്നു കിടന്ന മുല്ലവള്ളികള്‍കിടയിലൂടെ..
തളര്‍ന്നു വീണ തളിര്‍ വെറ്റില കണ്ട്...
നമ്മളെ നോക്കി നാണിച്ചു ചിരിച്ച
ആ നക്ഷത്രത്തെ സാക്ഷിയാക്കി അന്ന്
നീ എനിക്കായ് എഴുതിയ വാക്കുകള്‍
ഞാന്‍ തിരിച്ചെഴുതുന്നു..

"ഇനി നീ എന്റെത്‌....
നിനക്കെന്നെ മറക്കാന്‍ കഴിയില്ല..
എനിക്കു നിന്നെയും...!!!"

നിന്നെ എന്‍റെ മടിയില്‍ കിടത്തി ഇനി വരുന്ന രാവുകളില്‍
നിര്‍ത്താതെ നിന്നോട് ഞാന്‍ എന്‍റെ പ്രണയം പറയും..
എല്ലാ രാത്രിയിലും ഞാന്‍ നിനക്കായി ഉണര്‍ന്നിരിക്കും..

നീ വരില്ലേ?
..
ഹസീന

|||||||image courtesy 'google'|||||||

2 comments:

  1. നന്ദി, നന്ദി ആയിരത്തൊന്ന് രാവുകളുടെ ചരിത്രം പറഞ്ഞുതന്നതിന്

    ReplyDelete
  2. :) ആയിരത്തൊന്ന് രാവുകള്‍ വായിച്ചിട്ടുണ്ട്, നാലഞ്ച് രാത്രികളെടുത്തു ആ മലയാളം പരിഭാഷ വായിച്ച് തീര്‍ക്കാന്‍.
    ഈ ടെമ്പ്ലേറ്റ് ആകര്‍ഷകം, ഞാനിത് കോപ്പിയടിക്കാന്‍ തീരുമാനിച്ചൂ‍ൂ‍ൂ‍ൂ‍ൂ :))
    എന്റെ ടെമ്പ്ലേറ്റിനെന്തോ പ്രശ്നമുണ്ട്, കമന്റ് ബോക്സ് കാണുന്നില്ലാന്നുള്ള പരാതി കിട്ടുന്നു :)

    നോക്കട്ടെ!!

    എന്താ‍ായാലും എഴുത്ത് നന്നായി, പണ്ട് വായിച്ചതാണ് പക്ഷെ മറന്നുപോയ്, എങ്കിലും ആയിരത്തൊന്ന് രാവുകള്‍ ഉണ്ടായതെങ്ങ്നേയെന്നത് ഓര്‍മ്മയുണ്ടായിരുന്നു.

    എഴുത്ത് തുടരട്ടെ!

    ReplyDelete