Sunday, August 14, 2011

ഒന്‍പതാം രാവ്...

ആ പടിഞ്ഞാറിന്റെ ചുവന്ന ചക്രവാളം നോക്കി ചേക്കേറാന്‍ പറക്കുന്ന ചിന്തയുടെ പക്ഷികള്‍ക്ക് ഒരു കാതം മുന്‍പേ, ഇതാ നോക്കൂ.. ഇന്നത്തെ ഈ ധന്യ രാവ് ആഗതമാകും മുന്‍പ് നമുക്കും സഞ്ചരിക്കണ്ടേ? എന്‍റെ ചിന്തകളില്‍ ഒരു സ്വപ്ന കൂടുവെച്ചിട്ടു നീ എങ്ങു പറന്നുപോയാലും.. ചിറകു തളര്‍ന്നു യാത്ര മതിയാക്കി നീ തിരിച്ചു പറക്കുമാ കാലത്തും ആ തളര്‍ന്ന ചിറകിനു താങ്ങായി ഞാന്‍ ഈ കൂട്ടില്‍ നിന്നെ കാത്തിരിക്കും.ആ നാളിന്റെ പ്രതീക്ഷയിലാണ് ഞാന്‍..

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത സത്യമാണ് സ്നേഹം..

പക്ഷെ മനസിനെ വേദനിപ്പിക്കാന്‍ കാലം തിരഞ്ഞെടുക്കുന്ന ആയുധവും..



ഞാന്‍ വരാന്‍ വൈകിയപ്പോള്‍  നീ കരുതി ഞാന്‍ നിന്നെ മറന്നു എന്ന് ഇല്ലേ? അതിനു എനിക്കു കഴിയില്ലെന്ന് നിനക്ക് നന്നായി അറിയില്ലേ?

ഞാന്‍ നിന്നെ മറന്നു എന്ന് നിനക്ക് തോന്നുന്നുവെങ്കില്‍ ,ഞാന്‍ മരിച്ചു എന്ന് നീ കരുതി കൊള്ളണം.

പക്ഷെ ഏതു മരണത്തെയും പരാജയപെടുത്തി ഞാന്‍ നിന്നെ തേടി വരും.കളിയല്ല പറഞ്ഞത്.... മനുഷ്യ പ്രയത്നം കൊണ്ട് വേണ്ടി വന്നാല്‍ വിധിയെ തിരുത്താം.നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ സത്യവാന്റെ   സാവിത്രി നേടിയതും അതായിരുന്നില്ലേ? 
സ്നേഹം മരണത്തെ പോലും തോല്‍പ്പിക്കും എന്നത് പുരാണത്തില്‍ മാർക്കണ്ഡേയ മഹർഷി യുധിഷ്ഠിരനു വിശദീകരിക്കുന്നുണ്ട്.. 
ആ കഥ ഇപ്രകാരം.
മാദ്രരാജ്യത്തിലെ രാജാവായിരുന്ന ആശ്വപതിക്കും പത്നി മാലതിക്കും ജനിച്ച ഏകപുത്രിയാണ് സാവിത്രി.  സ്വാലരാജാവായിരുന്ന ദ്യൂമസേനനന്റെ ഏക പുത്രനായിരുന്നു  സത്യവാന്‍.. പ്രണയിച്ചു വിവാഹം കഴിച്ച അവര്‍, (വിവാഹശേഷം ഒരു വർഷം മാത്രം ആയുസ്സുണ്ടായിരുന്ന സത്യവാനോടൊപ്പം സാവിത്രി) കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസമാക്കി.വിവാഹശേഷം ഒരു വർഷം മാത്രം ആയുസ്സുണ്ടായിരുന്ന സത്യവാനോടൊപ്പം  സാവിത്രി കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ താമസമാക്കി.സാവിത്രിയുടെ മടിയിൽ തലവച്ചു വിശ്രമിക്കുകയായിരുന്ന സത്യവാന്റെ ജീവൻ കൊണ്ടുപോകാൻ കാലൻ തന്നെ എത്തി. പോത്തിൻ മുകളിലേറി കയ്യിൽ ചുരുട്ടിപ്പിടിച്ച കാലപാശവുമായി വന്ന യമധർമ്മൻ സത്യവാന്റെ ആത്മാവിനെയും കൊണ്ട് പോകുമ്പോൾ സാവിത്രി തടഞ്ഞു, ഇതെന്റെ കാണപ്പെട്ട ദൈവമാണ്, കൊണ്ടുപോകുന്നുവെങ്കിൽ എന്നെയും കൂടി കൊണ്ടുപോകണം എന്ന് ശഠിച്ചു. അവളെ മറികടന്ന് സത്യവാന്റെ ജീവനുമായി യാത്ര തുടർന്ന യമദേവനെ സാവിത്രിയും അനുധാവനം ചെയ്യാൻ തുടങ്ങി. അല്പായുസ്സായിരുന്ന സത്യവാന് ദീർഘായുസ്സ് നൽകാൻ യമധർമ്മനോട് വാഗ്വാദം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്തു സാവിത്രി.സാവിത്രിയുടെ അചഞ്ചലമായ സ്നേഹം മൂലം,ആ സ്നേഹത്തില്‍ മതിപ്പ് തോന്നി യമദേവന്‍ പോലും തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാതെ സ്നേഹത്തിനു മുന്നില്‍ പരാജയപെട്ടു.

അതെ സ്നേഹത്തിനു മുന്നില്‍ പരാജയപെടാത്തവര്‍  ആര്?അതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമല്ലേ നിന്റെ മുന്നില്‍ ഉള്ള ഈ ഞാന്‍?
ഈ ജന്മത്തിലും വരും ജന്മത്തിലും നീ എനിക്കു തുണയായി ഉണ്ടാകണമേ എന്ന പ്രാര്‍ഥനയോടെ ........
ഓര്‍മകള്‍ക്ക് പോലും മരണമില്ലാത്ത ഒരു നല്ല നാളേക്കായി പ്രാര്‍ഥിച്ചു കൊണ്ട് ഇന്ന് വിട ചൊല്ലുന്നു...

ആ പാദാരവിന്ദങ്ങളില്‍ സ്നേഹാദരങ്ങളോടെ ചുംബിച്ചു ഈ പുല്‍കൊടി വിട ചോദിക്കട്ടെ...ഏറെ സ്നേഹത്തോടെ....അല്‍വിദ....

 |||||||image courtesy 'google'|||||||