Tuesday, June 26, 2012

മുപ്പത്തി എട്ടാം രാവ്‌..

ആനന്ദാശ്രു....

അഷ്ട ദിക്കും കാലചക്രം തിരിച്ച് മുന്നേറുന്നു ചൈത്ര രഥത്തിലെ സൂര്യ ഭഗവാന്‍!ആ വേളയില്‍ തന്‍റെ തേരിന്റെ ചക്രത്തിനിടയില്‍ പെട്ട് ഒരു ഞാഞ്ഞൂള്‍ രണ്ടായി മുറിയുന്നു.
മുറിവേറ്റ വേദന വക വെക്കാതെ ആ രഥത്തിന് പിന്നാലെ ചെന്ന് ഇരു തലയും തല്ലി ആര്‍ദ്രമായി ചോദിച്ചു
ഞാന്‍ ആയിരുന്ന എന്നെ രണ്ടാക്കി മുറിച്ചു അങ്ങ്.ഇന്ന് ഞാനുമല്ല..ഞങ്ങളുമല്ല..ആരുമല്ലാതായി...

അത് കേട്ട് അതിലെ വന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍ ഉത്തരം നല്‍കി...കരയാതെ ഞാഞ്ഞൂലെ...
..ചൈത്ര പുരുഷനായ സൂര്യനാല്‍ മുറിവേറ്റ പെട്ട നിങ്ങളില്‍ ഒരാള്‍ക്ക് പുണ്യവും,സുഖപ്രദമായ തുടര്‍ ജീവിതത്തിനു മോക്ഷവും ഉണ്ട്.ഈ വാനവും ഭൂമിയും ഉപേക്ഷിച്ച് സ്വര്‍ഗ്ഗ തുല്യമായ ഒരു ജീവിതം.

മറ്റൊരാള്‍ക്ക്‌ എല്ലാവരുടെയും ചവിട്ടും,ആക്ഷേപവും,വെറുപ്പും സമ്പാദിച്ച് മണ്ണിനടിയില്‍ ആരോരുമറിയാതെ ഒരു തുടര്‍ ജീവിതം.സൂര്യ സേവ ചെയ്തു,ആ പൊള്ളുന്ന സൂര്യ കാലടികളെ നോവിക്കുന്ന കൂര്‍ത്ത,കഠിനമായ,വരണ്ട മണ്ണിനെ ഈര്‍പ്പമാക്കി മാറ്റുന്ന ശ്രമകരമായ ദുരിത ജീവിതവും.
"നിങ്ങള്ക്ക് തന്നെ തിരഞ്ഞെടുക്കാം".ആര്‍ക്കാണ് ആ അനപത്യത വേണ്ടത് എന്ന്.

മറ്റൊന്നും ആലോചിക്കാതെ രണ്ടാമത്തെ സ്ഥാനം സ്വയം ഏറ്റെടുക്കുമ്പോള്‍...അത് വേട്ടക്കാരനെ പ്രണയിച്ച ഇരയെ പോലെ ചരിത്രത്തില്‍ ഇടം നേടുന്നു.
"ഞാൻ പലർക്കും മുൻപോ,കുറച്ചുപേർക്കു മാത്രം പിൻപോ,ഒരിടത്തും ഏറ്റവും മോശമല്ലാത്തവനും ആയിരുന്നിട്ടും, ഈ മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം"എന്ന നചികേതസ്സിന്റെ വാക്കുകള്‍ സ്മരിച്ച്‌ -അങ്ങനെ ആ കര്‍ത്ത്യവ്യത്തിന് മനസാ ഒരുങ്ങുമ്പോള്‍...സ്വയം പറഞ്ഞു അങ്ങനെ ഞാഞ്ഞൂളിനും ശനിദശയുടെ ഒടുക്കം സിദ്ധിച്ചു ആ സാക്ഷാല്‍ രാജയോഗം..:)

ആനന്ദാശ്രുക്കളോടെ...... മേഘ.

Sunday, June 24, 2012

മുപ്പത്തിയേഴാം രാവ്...

ഞെട്ടില്‍ നിന്നും വീഴ്ത്തിയതൊന്നും വട്ടയിലകളായിരുന്നില്ല ...
നട്ടു വളര്‍ത്തിയ മോഹത്തിന്റെ ഇല പച്ചകളായിരുന്നു!
പെയ്തു വീഴുന്നതൊന്നും മഴത്തുള്ളികളായിരുന്നില്ല...
കരള്‍ വിങ്ങി രൂപം കൊണ്ട ശ്യാമമേഘത്തിന്‍ കണ്ണീരായിരുന്നു!


പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
(നീ പൊട്ടിച്ച ആ വളപ്പൊട്ടുകള്‍ പെറുക്കി
ഞാനെന്‍ ഹൃത്തിലൊരു ചിപ്പിയുണ്ടാക്കിയിട്ടുണ്ട്.
-ന്‍റെ മുത്താകും നിന്നെ ചേര്‍ത്ത് വെക്കാനായി...
പിന്നെ എന്നെ വിട്ട് നീ ഒരിടത്തും പോകില്ലല്ലോ?:)





(ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?
പ്രഭാത സൂര്യനതും പുഞ്ചിരി നല്‍കിയാല്‍
അതിലേറെ സന്തോഷം ഈപ്രപഞ്ചത്തിനു മറ്റെന്ത്?)

Saturday, June 23, 2012

മുപ്പത്താറാം രാവ്...




വിളര്‍ത്ത ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടത്
മരുന്ന് മണക്കുന്ന നിറം മങ്ങിയ ബഞ്ചിലെ
അപരിചിതന്റെ നീണ്ട ചുമയെക്കാള്‍
ഒപ്പൊം ഇരിക്കുന്ന കെട്ടുപ്രായം കഴിഞ്ഞ
പെണ്‍കുട്ടിയുടെ വരണ്ട മൌന നിശ്വാസം.

നഖചിത്രങ്ങളും,ആ ശ്ലീല സാഹിത്യവും
ഭിത്തിയില്‍ കോറിയ ആശ്വാസത്തില്‍
കക്കൂസില്‍ നിന്നും പാട്ട് പാടി ഇറങ്ങിയ
സിബ്ബ് ഇടാന്‍ പോലും മറന്ന പയ്യന് മുന്നില്‍
വിളറിയ മുഖത്തോടെ ഭൂമിയിലെ മാലാഖമാര്‍.

ഇല്ലാത്ത നമ്പറില്‍ കേള്‍ക്കാത്ത ഭാഷയില്‍
ആഗലേയം കലര്‍ത്തി ഉച്ചത്തില്‍ സംസാരിക്കേ
അപ്രതീക്ഷിതമായി വന്ന മിസ്സ്ഡ് കോളില്‍
ആകെ വിയര്‍ത്ത പുതു ബിസിനസ്‌കാരന്‍
എ.സി. തിരയുന്നു തികച്ചും അക്ഷമയോടെ.

മുഷിഞ്ഞ ടോക്കണ്‍കള്‍ ഞെരിച്ച് ഊഴം കാത്ത
തെക്കേ അറ്റത്ത്‌ തൂണ് ചാരി ഇരുന്ന സ്ത്രീകളിലൂടെ
വിഗ്രഹം യഥേഷ്ടം പാല്‍ കുടിക്കുകയും,
വീണു കിട്ടിയ കുമ്പസാര രഹസ്യം ഒരു ഇടവകയിലെ
ചിലരെ ജീവനോടെ വിധവകള്‍ ആക്കുകയും ചെയ്തു.

തെരുവ് വാര്‍ത്തകള്‍ക്കു ക്ഷാമം നേരിട്ടപ്പോള്‍
പരദൂഷണങ്ങള്‍ക്ക് പഞ്ഞം നേരിട്ടപ്പോള്‍
മൂന്നു പേരില്‍ നിന്നും ആദ്യം ടോക്കണ്‍ കിട്ടി
അകത്തേക്ക് പോയതിന്‍റെ അസൂയയില്‍
അവളുടെ മുടി പുരാണമായി പിന്നെ അവരുടെ വിഷയം.

കണ്ടു മടുത്ത വിരസമായ കാഴ്ചകള്‍ കണ്ട്
കണ്ണേ മടങ്ങൂ എന്ന് ഉരുവിട്ട്
പിന്തിരിഞ്ഞപ്പോള്‍
കണ്ടതോ !കരള്‍ പറിച്ചു കൊണ്ട് കാലുറക്കാതെ
കടന്നുപോയ കാലത്തിന്‍കനല്‍(കാല്‍)പാടുകള്‍ മാത്രം...

Friday, June 22, 2012

മുപ്പത്തഞ്ചാം രാവ്...

പാഠം ഒന്ന് -: പ്രണയം ഒരു വിജയം.

യുദ്ധം ചെയ്യാതെയും
പ്രണയത്തില്‍
തോല്‍പിക്കപെടാം.

ആയുധമില്ലാതെയും
പരസ്പരം മുറിവേല്‍ക്കപെടാം.

മൌനത്തിന്‍ഭാഷയിലും
ചുണ്ടുകള്‍ വാചാലമാകാം.

സ്ഫുരിക്കുന്ന കണ്‍കോണിലും
ചാടി ആത്മഹത്യ ചെയ്യാം.

കാരണം അത്രക്കും ആഴത്തിലാണ്
നീ എന്നിലേക്ക്‌ പ്രണയം പെയ്യുന്നത്.

എനിക്കറിയാം നീണ്ട നിന്‍ കൈവിരല്‍ തുമ്പിലും
എനിക്ക് തൂങ്ങി മരിക്കാമെന്നു...

കാരണം അത്രക്കും ശക്തമായാണല്ലോ
നീ എന്നെ ആ കൈകളില്‍* ബന്ധിച്ചിരിക്കുന്നത്‌...






(*സ്പന്ദിക്കുന്ന കാലമാപിനിയിലൂടെ
നിലച്ച ഹൃദയം പുനര്‍ജ്ജീവിപ്പിക്കാം)

Thursday, June 21, 2012

വിടപറയും മുന്‍പേ...


ആര്യപുത്രന്‍ ഉപേക്ഷിച്ച വേദനയില്‍...
ദുഖത്തിന്റെ തീവ്രതയില്‍...
ഭൂമി രണ്ടായി പിളര്‍ന്നു
അമ്മയുടെ മടിത്തട്ടിലേക്ക്
എന്നേക്കുമായി താഴും മുന്‍പ്
ജനക പുത്രി അനിയന്‍ ലക്ഷ്മണനോട് പറഞ്ഞു-

"അടയാളപെടുത്തലുകളിലൂടെ നിന്‍റെ ജേഷ്ഠനെ (എന്‍റെ കാന്തന്റെ ഓര്‍മയെ)
തിരികെ വിളിക്കാന്‍ നീ ഈ മേഘസന്ദേശവുമായി ദൂതു പോകൂ...

"ഇരിപ്പലകയുടെ പിന്നില്‍ ഞാന്‍ പോലുമറിയാതെ വരച്ചിട്ടത്
മന്ധരചതിയുടെ കൈകേകി മുഖമെന്നു എല്ലാം അറിയുന്ന നീ സാക്ഷ്യം നല്‍കൂ!

മായാമോഹിതമായ പരീക്ഷണങ്ങളുടെ
മാരീച കാഴ്ചകളെ ഇന്ന് ഞാന്‍ ഏറെ
(ഭയക്കുന്നു) വെറുക്കുന്നുവെന്ന് നീ ഉണര്‍ത്തിക്കൂ....

അങ്ങനെ ആ "നഷ്ട സ്വപ്നങ്ങളെ" ഒരു മേഘ തുണ്ടില്‍ അടയാളപെടുത്തി
"അനിയനാകും അരയന്നതിന്‍ പ്രശോഭ " ചിറകില്‍
ചേര്‍ത്ത് വെച്ച് അയക്കാന്‍ വേണ്ടിയാണ്
ഒരു വേള ഈ ശ്യാമമേഘത്തിന്‍ താക്കോല്‍ തിരഞ്ഞത്...

അപ്പോഴേക്കും ആ ആര്യപുത്രന്റെ ഓര്‍മകളെ
ഒന്നാകെ തടവറയിലാക്കി....
വിരല്‍ പൊള്ളിച്ച്,
സ്വയം കയ്യാമം അണിഞ്ഞ്,
ഒരു പിന്‍വിളിയുടെ പ്രതീക്ഷക്കു കാത്തു നില്‍ക്കാതെ ....
ഒരു നിശ്വാസമായി പോലും പെയ്തൊഴിയാതെ ...
താഴിട്ടു പൂട്ടി- താക്കോല്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞിരുന്നു....!!!
നഗര ചേരി വളര്‍ത്തിയ ആ ദുര്‍ഗന്ധം പേറും ചുവന്ന തെരുവിലെ
ഏപ്രില്‍ പൂക്കളുടെ ഏതോ അലസിപ്പിച്ച ഇരുളിമയിലേക്ക്!

താക്കോല്‍ എന്ന ആ ശ്രെമം ഉപേക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍
ഈ പൂവനത്തിന്റെ സൂക്ഷിപ്പുകാരി*1 ഒരു ചോദ്യം ചോദിച്ചു...

"ആരാണ് നിനക്ക് ഏറെ പ്രിയപെട്ടവന്‍*2?"

അന്നും ഇന്നും രണ്ടാമതൊന്നു*3 ചിന്തിക്കാന്‍
മറ്റാരും ഉണ്ടായിരുന്നില്ലല്ലോ ഈ ജനകപുത്രിക്ക്?






*1 ഗൂഗിള്‍
*2 ഹു ഈസ്‌ യുവര്‍ ഫേവരിട്ട് പെര്‍സണ്‍?
*3 എന്‍ ആദ്യാനുരാഗവും,ആകെ ഉള്ള അനുരാഗവും.

Tuesday, May 8, 2012

ശ്യാമമേഘം...

ഇന്ന് ഞാന്‍ നിന്‍റെ ഓര്‍മ്മകളുടെ തടവിലാണ്!



നാളെ ഞാന്‍ നിന്നെ മറക്കും...:)

കിഴക്കുദിക്കാന്‍ സൂര്യന്‍ മറന്നാല്‍ ...!

സൌരഭ്യം പൊഴിക്കാന്‍ പൂക്കള്‍ മറന്നാല്‍...!

ഇല പൊഴിക്കാന്‍ മരങ്ങള്‍ മറന്നാല്‍ ...!

തിരി നാളത്തില്‍ വീണു മരിക്കാന്‍ നിശാശലഭങ്ങള്‍ മറന്നാല്‍ ...!

മഴ പൊഴിക്കാന്‍ ശ്യാമമേഘങ്ങള്‍ മറന്നാല്‍...!

അന്ന് ..അതെ ..അന്ന്...!

അന്ന് നിന്നെ ഞാന്‍ മറക്കാം...:)

അന്ന് വരെ എനിക്കു നിന്നെ വേണം...!!!

പ്രണയത്തിന്‍ അറ്റ വറുതിയുടെ തീച്ചൂളയില്‍

നിന്‍റെ മാറില്‍ ഒരു വേനലായി കത്തി പടരാന്‍..

പെയ്തു തോരാത്ത വിരഹത്തിന്‍ നോവില്‍

നിന്‍റെ കൈകളില്‍ വീണു ചിന്നിചിതറാനായി ....

ഈ ശ്യാമമേഘം വരും....

Saturday, March 31, 2012

മുപ്പത്തി രണ്ടാം രാവ്...

അവള്‍
ഒരു അപ്പൂപ്പന്‍താടി ...
കൂട്ടം കൂടി പറന്ന് പറന്ന് ....
ഒടുവില്‍കൂട്ട് വിട്ട് തനിച്ചുള്ള യാത്ര....
കാറ്റിന്റെ ഉന്മാദ കൈകളില്‍ ഊഞ്ഞാലയാടി
കാടിനോടും കിളികളോടും കിന്നാരം ചൊല്ലി
കഥ കേട്ടുറങ്ങുന്ന മലയും പുഴയും കടന്ന്.....
ആകാശത്തിനോട് ആശകള്‍ പങ്കു വെച്ച്
പൂമ്പാറ്റയോട് പിന്നെ വരാമെന്ന് പൊളി പറഞ്ഞ്
പറക്കാന്‍ കഴിയാത്ത പൂക്കളോട് പൊങ്ങച്ചം പറഞ്ഞ്
തുരുത്തിന്റെ ഏകാന്ത സ്വപ്നങ്ങളെ വകഞ്ഞു മാറ്റി
എത്തപെട്ടത് കണ്ണീര്‍ പോല്‍ തെളിഞ്ഞു പലവഴി ഒഴുകുന്ന
ഒരു പാവം പുഴയുടെ പിടക്കുന്ന മാറിലേക്ക്‌ ....
കൈ ചൂണ്ടി പുഴ പറഞ്ഞു അരുത് സാഹസം
അതിരുകള്‍ കൈവിട്ട അല്‍പ ജ്ഞാനിയുടെ അവിവേകം
വീഴാതെ കൈ നീട്ടി പുഴയുടെ കാരുണ്യം....
പുഴ ഒഴുകും വഴി പുഴയെ പുണര്‍ന്ന്
അവളുമൊഴുകി പുഴ പോലുമറിയാതെ...
പ്രണയ തീര്‍ഥത്താല്‍ ഒന്നാകെ നനഞ്ഞ്..
പിന്നീടെപ്പോഴോ പുഴ അറിയാതെ അവളെ പുണര്‍ന്നു
ഒരിക്കലും പിരിഞ്ഞു പറക്കാന്‍ കഴിയാത്ത വണ്ണം..
അപ്പോഴേക്കും അവള്‍ പുഴയെ വരിച്ചു കഴിഞ്ഞിരുന്നു....
വര്‍ണ്ണ കാഴ്ച്ചയുടെ മായാ ലോകത്തേക്കാള്‍
ഇന്നവളുടെ ലോകം പുഴയിലേക്കൊതുങ്ങി...
അവനിലലിഞ്ഞു അവനോടൊപ്പം ഒഴുകി ...
ആ പ്രണയ തുരുത്തിലെ ചുഴികളില്‍ വട്ടം കറങ്ങി
അവസാന നിമിഷം വരെ പുഴയെ പിരിയാതെ
പുഴയെല്ലാം ഒഴുകുന്നിടത്തേക്ക് ...
ആ സ്നേഹ സാഗരത്തിലേക്ക്.....
അവിടെന്നും ഒഴുകി ഒടുവില്‍..
ആ ത്രിവേണി സംഗമത്തിലേക്ക് !

Friday, March 30, 2012

മുപ്പത്തി ഒന്നാം രാവ്...


പ്രിയമുള്ള മുല്ലേ....
ഈ രാവില്‍ വിരിഞ്ഞ
നിനക്കെത്ര സൌന്ദര്യം....!

ഈ വനിയില്‍
നീ പകര്‍ന്നു
അതിലേറെ സുഗന്ധവും....!

നാളേറെയായി...
നാം രണ്ടും പൂക്കുന്നു,
മിഴികള്‍ പൂട്ടാതെ....!

രാവേറെ ചെന്നും...
പ്രാണനെ പോല്‍ ഇന്നും,
പ്രണയത്തെ മറക്കാതെ....!

നിന്നെപോലെ...
കല്ലിന്‍റെ മാറിലാണ്;
ഞാനും കിടന്നത്....!

എന്നിട്ടും .....!!!

ആ "കല്ലിനു സൌരഭ്യം " ഉണ്ടായില്ലല്ലോ മുല്ലേ..???

Thursday, March 29, 2012

മുപ്പതാം രാവ്...


മനസ്സാകും സ്ലേറ്റില്‍ പതിഞ്ഞ
നിന്നെ കുറിച്ചുള്ള
മരിക്കാത്ത ഓര്‍മ്മകള്‍
മായ്ച്ചു കളയുന്നതിനായിട്ടാണ്
ഞാന്‍ ഒരു വേള
ഇല പച്ചയെ തേടിയത്...

തനിച്ചു നിന്ന നിന്‍റെ
മിനുസമുള്ള വിരസതക്ക്
നിറചാര്‍ത്ത് കിട്ടിയത്
തെന്നല്‍ വിരിച്ച പായയില്‍
വേനലിന്‍റെ മറവില്‍
എന്‍റെ സൂര്യനോട് നീ
ഇണ ചേര്‍ന്നിട്ടോ?

എങ്ങനെയാണ് നിന്നിലെ പച്ചക്ക്
ഇത്രമേല്‍ ചാരുത കൈവന്നത്?

എന്‍റെ സൂര്യനെ പങ്കിട്ട നീ
നിന്‍ നേര്‍ത്ത വള്ളികള്‍
എനിക്കു നേരെ നീട്ടണ്ട....

എനിക്കറിയാം...
പ്രണയത്തില്‍
എത്ര നേര്‍ത്ത വല്ലിയിലും
തൂങ്ങി മരിക്കാമെന്ന്...

കാരണം
അത്രയും
കഠിനമായ
ബലത്തിലാണ്
അത് നമ്മെ
കുരുക്കിയിടുക...

Wednesday, March 28, 2012

ഇരുപത്തി ഒന്‍പതാം രാവ്...

നിനക്കും എന്നെപോലെ പനിനീര്‍ പൂവ് ഒത്തിരി ഇഷ്ടമാണല്ലോ ....
ഓരോ പിണക്കത്തിനും ശേഷം പൂര്‍വാധികം ശക്തമായി രണ്ടു പ്രാണന്‍ തമ്മില്‍ ഒട്ടുമ്പോള്‍
അതിനടയാളമായി ഒരു ചുവന്ന പനിനീര്‍പൂവ് അയച്ചു തരണമെന്ന് കരുതി ...
പിന്നെ തോന്നി അതിലും നന്നാകും എന്‍റെ ഈ ഹൃദയം അയച്ചാല്‍ എന്ന്..
നിനക്ക് അര്‍പ്പിക്കാനായി തുനിഞ്ഞപ്പോഴാണ് ഞാന്‍ കാണുന്നത് പറിച്ചു മാറ്റാനാകാതെ
എന്‍റെ ഹൃത്തിലേക്ക് ചുറ്റി പിണഞ്ഞു കിടക്കുന്ന നിന്‍റെ ഹൃദയത്തെ.
പ്രണയത്തില്‍ വരുമ്പോള്‍ ചുകപ്പേ നിന്‍റെ നിറം മാറുമെങ്കിലും
എപ്പോഴും അപകടം പറയുന്ന നിന്നെ ഞങ്ങള്‍ക്ക് വേണ്ട...

തന്മൂലം ഇന്ന് നിനക്ക് ഞാന്‍ ഒരു "റോസ്" തന്നെ സമ്മാനിക്കട്ടെ ...?

Monday, March 26, 2012

ഇരുപത്തി എട്ടാം രാവ്...



ക(വി)ത
മുയല്‍ ഉറങ്ങിയത് മത്സരത്തിലെ പഴങ്കഥ.
ആമയില്‍ ഉത്തേജകം പുതു കഥ.

അത്തിമരത്തില്‍ കുരങ്ങന് ശസ്ത്രക്രിയ
ഹൃദയം മാറ്റിവെക്കല്‍ ഒരു സമ്പൂര്‍ണ വിജയം.

ചുവന്ന മഷിയാല്‍ വെട്ടല്‍ തിരുത്തല്‍
അടുക്കു തെറ്റിയ സമവാക്യങ്ങള്‍

പ്രലോഭനങ്ങളുടെ തുടര്താളുകള്‍
ശൂന്യതയുടെ അര്‍ധ വിരാമങ്ങള്‍

ഭൂതകാലം ചിതലരിച്ചടര്‍ന്ന ആദ്യ അദ്ധ്യായം
വര്‍ത്തമാനം കാക്ക കലമ്പലിന്‍ സായാഹ്നം

അവസാന പേജില്‍ വര്‍ണ്ണ ചിത്രങ്ങളാല്‍
തോറ്റു പോയവരുടെ പേരുകള്‍

പരാജിതരുടെ ചിത്ര പുസ്തകത്തില്‍
തൂങ്ങി ആടുന്ന കയറില്‍ എന്‍റെ ഒപ്പ്.

Sunday, March 25, 2012

ഇരുപത്തി ഏഴാം രാവ്...

സ്ത്രീയുടെ സ്നേഹത്തിനും ത്യാഗത്തിനും ഉദാഹരണമായി ഏറെ കഥകള്‍ ഉണ്ടെങ്കിലും,
കണ്ണകിയുടെ കഥ,അഥവാ ചിലപ്പതികാരത്തിന്റെ കഥ ആ ഗണത്തില്‍ ഏറെ പ്രകീര്‍ത്തിക്കപെടുന്നുണ്ട്.
അതെ ഗണത്തില്‍ ഉള്ള മണിമേഖല എന്ന കാവ്യം അധികമാരും പ്രകീര്‍ത്തിച്ചു കാണാറില്ല.
ആ കഥകള്‍ നിനക്കറിയാം എന്ന് എനിക്കറിയാം എങ്കിലും....
ചുരുക്കി പറയട്ടെ...


കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ
അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു.
കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ,
കോവലൻ, പുകാർ രാജസദസ്സിലെ മാധവി എന്ന നർത്തകിയെ രാജ സദസ്സില്‍ വെച്ച് കണ്ടുമുട്ടി.
അവരുടെ നൃത്തത്തില്‍ സന്തുഷ്ടനായ രാജാവ് വിലപിടിച്ച സമ്മാനങ്ങള്‍ അവൾക്ക് നല്‍കുക പതിവായിരുന്നു.സദസ്സിലുണ്ടായിരുന്ന കാവ്യോപാസകനും,കലാസ്നേഹിയുമായ കോവലന്‍ അവരിൽ ആകൃഷ്ടനാവുകയും അവരെ അനുഗമിക്കുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

കുടുംബ മഹിമ അവകാശപെടാനില്ലെങ്കിലും,മാധവി തെറ്റിദ്ധരിക്കപെടുന്ന ഗണിക വംശജരില്‍ ഒരാളാണ് എന്നറിഞ്ഞ കോവലന്‍ നാട്ടു പ്രഭുവിന് മുന്നില്‍ ഗണിക വംശജയായ അവളെ വീട്ടുകാര്‍ കാഴ്ച്ചവെക്കാതിരിക്കാനും,ഉപഹാരമായി കിട്ടിയ അവരുടെ രത്നങ്ങള്‍ അടക്കം ചെയ്ത ചിലങ്കകള്‍ വില്‍ക്കാന്‍ അനുവദിക്കാതെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി.

പിന്നീട് നടന്ന സംഭവ ബഹുലമായ കഥകളില്‍ നിറയുന്നത് കണ്ണകിയുടെ കഥയാണ്.
കണ്ണകിക്ക് എവിടെന്നു കിട്ടി ആ ചിലങ്ക എന്നതുപോലും സൂചിപ്പിക്കാതെ സംഘകാല കവിതകളില്‍ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയില്‍ ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരകഥ തികച്ചും ഏകപക്ഷീയമായി പോയി.

തീവ്രപ്രണയത്തിന്റെ രക്തസാക്ഷിയായി മാധവി ആര്‍ഷ ഭാരത സംസ്കൃതിയുടെ ഗൂഡ പ്രണയ രഹസ്യത്തിന്റെ അന്തിപുര വര്‍ത്തമാനം മാത്രമായി.

തുടര്‍ന്ന് നടക്കുന്ന നാടകീയ രംഗങ്ങള്‍ചിലപ്പതികാര കഥകള്‍ക്ക് ഇടയാക്കിയെങ്കില്‍ അതുപോലെ തന്നെ ശ്രദ്ധേയമായ കൃതി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമായ മണിമേഖല അത്ര കണ്ടു വിജയിച്ചില്ല.

ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ.
കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.
മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോള്‍ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് കൊട്ടാര നര്‍ത്തകിയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു.

പക്ഷേ അവളുടെ അമ്മ മാധവി,കോവലന്‍ പിരിഞ്ഞുപോയി മധുരയില്‍വച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതല്‍ ദുഃഖം സഹിക്കവയ്യാതെ നര്‍ത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തില്‍ ചേര്‍ന്ന് അരവണന്‍ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
കോവലന്റെ ബുദ്ധിയും,കാവ്യോപാസനയും,
മാധവിയുടെ നൃത്തവും,സൌന്ദര്യവും ചേര്‍ന്ന സുന്ദരിയായ മകളും,
മാധവിയെ പോലെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുകിയാകുന്നു.(Courtesy-Google)

ആര്‍ഷ ഭാരത സംസ്കൃതിയുടെ ഏടുകള്‍ ഏറെ ആണെന്നിരിക്കെ,ഗ്രാമങ്ങള്‍ തോറും പഞ്ച പരമേശ്വരന്മാര്‍ സാന്മാര്‍ഗിക കഥ പറഞ്ഞ് ഒരു നാടിനെ സംസ്കാര സമ്പന്നമാക്കിയ കഥകള്‍ വരെ ഏറെ പ്രസിദ്ധം ആണെന്നിരിക്കെ ഇന്നീ രാവില്‍ ഈ കഥയില്ലായ്മക്ക് തിരശീല ചാര്‍ത്തട്ടെ...

ചിലപ്പതികാരമാണോ,മണിമേഖലയാണോ കൂടുതല്‍ സ്നേഹപരീക്ഷണങ്ങള്‍ നേരിട്ടത് എന്നത് മിഥ്യയായി അവശേഷിക്കെ,തര്‍ക്കമില്ല രണ്ടുപേരും പ്രദാനം ചെയ്യുന്നത് ത്യാഗോജ്വലമായ സ്നേഹസ്മരണകള്‍ തന്നെയാണ്.

Saturday, March 24, 2012

ഇരുപത്തി ആറാം രാവ്‌.......

ഇന്നലെ പുലര്‍കാലത്ത് നിന്നെ ഞാന്‍ കിനാവില്‍ കണ്ടു..
നമ്മള്‍ ഒത്തിരി സമയം ഒരു പുഴ കടവില്‍ സംസാരിച്ചിരുന്നു...
പുഴയോട് ഇണ ചേരാന്‍ വെമ്പി ഉടല്‍ വളച്ചു വളരുന്ന
ആ മരത്തില്‍ ചാരി കിടന്നു നീ നിന്‍റെ വലം കൈയ്യില്‍ നിറയെ വെള്ളമെടുത്തു -
ഒരു കുടുന്ത വെള്ളം.
ഞാന്‍ കരുതി സ്നേഹാര്‍ദ്രമായി അത് നീ എന്നില്‍ തളിക്കുമെന്ന്.

എന്നാല്‍ നീ ആ കൈ എന്‍റെ നേരെ നീട്ടി,
പിന്നീട് ആ കൈകള്‍ ചുരുട്ടി വെള്ളം വിരലുകള്‍ക്കിടയിലൂടെ ഒലിച്ചുപോയി .....

പിന്നെ പണ്ടത്തെപോലെ സ്വതസിദ്ധമായ നിന്‍റെ ആ ബുദ്ധി ജീവി ഭാഷ്യം ..
"കണ്ടോ ഇങ്ങനെയാണ് സ്നേഹവും".
എത്ര നേരം കൈത്തലം കുഴിച്ചു പിടിക്കുന്നോ
അത്രയും സമയം ആ ജലം നില നില്‍ക്കും...
എപ്പോള്‍ പിടി മുറുക്കുന്നുവോ,
സ്വന്തമാക്കാന്‍ ശ്രമിക്കുന്നോ അപ്പോള്‍
അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.

സ്വാര്‍ത്ഥത കൊണ്ട് നാം പരസ്പരം
വലയം ചെയ്യുമ്പോള്‍സ്നേഹം നഷ്ടപെടുന്നു.
ശരിയായ സ്നേഹം സ്വാതന്ത്ര്യമാണ്.
സ്നേഹം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല
എന്നാല്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്."

എന്നിങ്ങനെ നീ ഏറെ പറഞ്ഞു...
നിറ മിഴിയുമായി ഞാന്‍ അത് മൂളി കേട്ടു.
എന്തോ അരുതാത്ത തെറ്റ് ചെയ്തു പോയ കുട്ടിയെ പോലെ
ഞാന്‍ തല താഴ്ത്തി ഇരിക്കുമ്പോള്‍,
എന്റെ നിറമിഴിയില്‍ നിന്ന്
കണ്ണീര്‍ കണങ്ങള്‍ സുന്ദരമായ
നിന്‍റെ ആ കാല്‍ പാദത്തില്‍ വീണടരുമ്പോള്‍,
എന്നെ ഇറുകെ പുണര്‍ന്നു നീ എന്റെ ചെവിയില്‍ ഓതി

"ഡി പൊട്ടി പെണ്ണേ ഇത് എന്‍റെ വാക്കല്ല...
സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ്..."എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ചു
പുഴയിലെക്കോടിയപ്പോള്‍,
ഒന്ന് പിച്ചിയെങ്കിലും വേദനിപ്പിക്കാനായി
നിന്‍റെ പിന്നാലെ ഓടിയ ഞാന്‍ കല്ലില്‍ തട്ടി വീണത്‌ കിടക്കയില്‍ നിന്ന് താഴേക്ക്.....:)

പ്രണയം തരുന്ന സ്വപ്നവും..
സ്വപ്ന നഷ്ടവും,
വിരഹ ദുഖവും നോക്കണേ....

വീണ്ടും ആ സൂര്യതേജസായ മുഖം
ഒന്നൂടി കാണാന്‍ വേണ്ടി മിഴികള്‍ ഇറുകെ അടച്ചിട്ടും ....
ങ്ങുഹും...കണ്ടില്ല.:(

നാഴികക്ക് നാല്പതു വട്ടം
ഞാന്‍ നിന്നെ സ്മരിക്കുന്നത് കൊണ്ടാകണം
ഒരുപക്ഷെ നിദ്രയിലൂടെയെങ്കിലും എനിക്കു നിന്നെ കാണാന്‍ കഴിയുന്നത്‌......;.....

ഈ രാവും കനവുകള്‍ കണ്ടു ഉറങ്ങാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി.

Friday, March 23, 2012

ഇരുപത്തി അഞ്ചാം രാവ്..

കഥയും,കഥനവും,നാട്യവും,
നടനവും,നാടകവും സമന്വയിച്ച
കൈരളിയുടെ കഥകളി പദങ്ങള്‍........


കഥകളി പദങ്ങളോ
കഥയോ അറിയാത്ത
പാവമൊരു രാപെണ്ണ്.


മഴ നനഞ്ഞ നീല നിലാച്ചേല
തോരാന്‍ വിരിച്ചിട്ടത്
മാമല മേടുകള്‍ക്കപ്പുറം.

നിശിത ബോധോദയം
പകലോന്റെ തേരില്‍..
കാല്‍പനിക ബിംബം.

ജീവിത പാഴ്മരം
ഒരങ്കത്തിന്‍ ബാല്യം
തിങ്കളിന്‍ വേദാന്തം.

ഭീതി നീരാളികള്‍ക്ക്
വാക്കിന്നടിതട്ടില്‍
വീര ചരമം.

Wednesday, March 21, 2012

ഇരുപത്തി നാലാം രാവ്...


"ഒരിക്കല്‍ വരാതിരിക്കുകയില്ല..
ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു.
കാലത്തിന്‍റെ പാറക്കെട്ടില്‍ മഞ്ഞു വീഴുന്നു...ഉരുകുന്നു...
വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു.
നാം എല്ലാം കാത്തിരിക്കുന്നു.."
{മഞ്ഞ്..എം.ടി.വാസുദേവന്‍‌ നായര്‍.)0}


എന്നിലെ അടക്കി പിടിച്ച മര്‍മ്മരത്തില്‍ ചേക്കേറാന്‍
"ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി" നീ ഇന്നലെ വന്നതെന്തിനായിരുന്നു...???

അക്ഷരങ്ങള്‍ കൊണ്ട്കുളിര് കോരുന്ന പ്രണയ മഴയില്‍
നീ എന്നെ ആ പാദചൂഡം നനയിച്ചതെന്തിന് ?

ഒടുവില്‍ കെട്ടഴിഞ്ഞു പായുന്ന
ആ പ്രണയ കൊടുങ്കാറ്റിന്റെ കൈകളില്‍ മുത്തമിട്ട്‌
നീ ആദ്യം ചന്നം പിന്നം ചാറി..പിന്നെ ...പിന്നെ
പെരുമഴയായി എന്‍റെ ഇട നെഞ്ചില്‍ തന്നെ നീ പെയ്തിറങ്ങിയതെന്തിന് ?

ഒരു മറ കുടയുടെ മറവില്‍ നീ നിന്നെ തന്നെ മറച്ചു പിടിച്ചിട്ടും
ഒരു നിഴലായി ഞാന്‍ നിന്നെ അറിഞ്ഞിരുന്നു.പലപ്പോഴും ....

എന്റെ ഹൃദയ ധ്രുവീകരണ ക്ഷമതയെ പരീക്ഷിച്ചു കൊണ്ട്

പ്രണയത്തിന്‍റെ അനശ്വര മുദ്ര പതിപ്പിച്ച മൊഴിയുമായി നീ പറഞ്ഞു

"ഞാന്‍ കാത്തിരിക്കുന്നു നിനക്കായി "എന്ന്....

ഒരു സംഗീതം പോലെ ...ഒരു സ്വപ്നം പോലെ
അതെന്നില്‍ ഇപ്പോഴും അലയടിക്കുന്നു....

"മിഴികളില്‍ നിറ കതിരായി....ആ സ്നേഹം മൊഴികളില്‍ സംഗീതമായി...."

"ഇനിയും ചേക്കേറാത്ത ചിന്ത തന്‍ താഴ്‌വരയില്‍
മൌന വാത്മീകത്തിന്‍ മണ്ണടരുകള്‍ ഭേദിച്ച് ...അങ്ങനെ
ഒരു കനിവിന്‍ മണ്‍ ചിരാതില്‍ വീണു പൊലിയട്ടെ
നമ്മള്‍ തന്‍ വിരഹത്തിന്‍ ഈയാംപാറ്റ ചിറകുകള്‍......,...."

Tuesday, March 20, 2012

ഇരുപത്തിമൂന്നാം രാവ്..


നിറങ്ങളന്യമായ ഇന്നലെകള്‍
ഓര്‍മ്മകള്‍ വസന്തമാവാന്‍ ഇന്നുകള്‍

ഇന്നലെകളും ഇന്നുകളും
എന്റെ കണ്ണുകളില്‍ നിറയുന്നത്,
ഇരുളിലമര്‍ന്ന രാവിന്‍ നീലിമ

ഈ കാക്കപ്പൂവില്‍ വര്‍ണ്ണം
പകരുവാന്‍,
ഇനിയും ഇടമേറെ..

തിരുസന്ധ്യാ ചായക്കൂട്ടുകള്‍
കടമെടുക്കുക നീ,
നല്‍ക്കണിപ്പുലരിക്കണികകളില്‍
അതു നീ ചാലിക്കുക;

കാത്തിരിക്കുക..
കാത്തിരിക്കുക വീണ്ടുമൊരു
രാവിനെ, നീലിമ അണിയിക്കുവാന്‍..

കാത്തിരിക്കുക..

..
ഹസീന

|||||||image courtesy 'google'|||||||

Monday, March 19, 2012

ഇരുപത്തിരണ്ടാം രാവ്

ഈ ചാന്ദിനീ രാവില്‍ പുഞ്ചിരി തൂകിയുള്ള നിന്‍റെ  ഈ  മുഖം കാണുമ്പോള്‍ "ബദറുല്‍ മുനീറ കൊതിക്കുന്ന ഹുസ്നുല്‍ ജമാലിനെ പോലെ " പോലെ നീ സുന്ദരനായി കാണപെടുന്നു.
പ്രണയത്തില്‍ പല പരീക്ഷണങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം... "ബദറുല്‍   മുനീര്‍ ഹുസ്നുല്‍ ജമാല്‍" ''  എന്ന വിഖ്യാതമായ കഥാപാത്രങ്ങളെ പോലെ...പല തെറ്റിദ്ധാരണകളും പരസ്പരം ഉടലെടുത്തേക്കാം.


ശത്രുക്കള്‍ പിശാചായും,യക്ഷിയായും പ്രാപിക്കാന്‍ ശ്രെമിച്ചെക്കാം അതില്‍ ഒരു നിമിഷം പകച്ചു പോയാലും...സ്നേഹം കപടതയില്ലാത്ത ,അക്ഷര തെറ്റില്ലാത്ത ഹൃദയത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ ഒരിക്കലും ആരാലും അവിശ്വസിക്കപെടാതെ  അത്തരം പ്രലോഭനങ്ങളില്‍ നാം പതറാതെ...ശക്തമായി വീണ്ടും മുന്നോട്ടു തന്നെ പോകണം.


വരികള്‍ക്കിടയിലൂടെ ,അക്ഷര തെറ്റുകള്‍ തിരിച്ചറിഞ്ഞ് ,ഒരു മുന്നൊരുക്കം.ഇനിയും പരീക്ഷിക്ക പെടാതെ ,തെറ്റ് ഒന്ന് പോലും വരുത്താതെ ജീവിത പുസ്തകം വായിച്ചു തീര്‍ക്കണം.
മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച (ഖാജാ മോയ്നുദ്ദീന്‍ രചിച്ച പേര്‍ഷ്യന്‍ നോവലിനെ ആസ്പദമാക്കി രചിച്ച )ബദറുല്‍   മുനീര്‍ ഹുസ്നുല്‍ ജമാല്‍  നീ ഓര്‍മിക്കുന്നില്ലേ... ? (മലയാള പദങ്ങള്‍ എഴുതാന്‍ കഴിയുന്ന വിധത്തില്‍ അറബി ലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയ  അറബി മലയാള ലിപിയിലാണ്‌ പണ്ട് കാലത്ത് ആ വരികള്‍ രചിക്കപെട്ടതെന്നു വായിച്ചതോര്‍മിക്കുന്നു.)


കാര്മേഘകൂട്ടുകള്‍ക്കിടയില്‍ നിന്ന്  പൂര്‍ണ ചന്ദ്രന്‍ പുറത്ത് വരുന്നത് പോലെ....നീ യെന്‍ മുന്നില്‍ ഒരു തിങ്കള്‍ കലയായി ഉദിച്ചു നില്‍ക്കുമ്പോള്‍...,ആ തേജോജ്വല മുഖം കാണേ കാണേ ,ആ നിലാവ് തോല്‍ക്കും പുഞ്ചിരി കാണ്‍കെ ഈ രാവില്‍ ,പ്രണയത്തിന്‍റെ തീവ്രതയില്‍  പ്രണയമല്ലാതെ മറ്റൊന്നും  പറയാന്‍ എനിക്ക് കഴിയുന്നില്ല...
ആ മുഖം നോക്കി ഇരിക്കെ അറിയാതെ ഞാന്‍ ആ  ഗാനം മൂളി പോകുന്നു...എന്നോ എവിടെയോ കേട്ട് മറന്ന വരികളെങ്കിലും അന്വര്‍ഥമായ വരികള്‍..." ""......
''ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്ക് നീ തുണയാകണം.''
ചില  മാപ്പിള പാട്ടുകളുടെ  മാസ്മരികത വാക്കുകളില്‍ ഒതുക്കാന്‍  പ്രയാസമാണ്.സംഗീത മാധുരിയില്‍ അവ ആധുനിക മലയാളത്തിന്‍റെ ദ്രാവിഡ വൃത്ത നിബദ്ധമായ ഗാനങ്ങളോടൊപ്പവും,എന്നാല്‍ നവീന "തട്ടി കൂട്ടല്‍" "''ഗാനങ്ങളെക്കാള്‍ എത്രയോ മികച്ചും നില്‍ക്കുന്നു.
സാഹിത്യവും,സംഗീതവും  സമ്മേളിക്കുന്ന ആ വരികള്‍ ഒരു മാലയില്‍ കോര്‍ത്ത മുത്ത്‌ മണികള്‍ പോലെ എന്നും തിളങ്ങുന്നു.
പ്രണയത്തിന്‍റെ ആ അനശ്വര ഗാനം ഈ രാവില്‍ മൂളികൊണ്ട് ഈ ഗസ്സല്‍ പൊഴിയുന്ന രജനീ വീഥിയില്‍ നിന്നോട് അല്‍വിദ പറയട്ടെ...? 

Sunday, March 18, 2012

ഇരുപത്തി ഒന്നാം രാവ്

പ്രണയ ഉറവകള്‍ വറ്റി മരുതലമായിരുന്ന ഹൃദയത്തിലേക്ക്....
നീ ഇന്ന് പൂത്തിറങ്ങിയത്  ഒരു പേമാരിയായാണ്  ... 

ശ്യാമ മേഘമായി ഘനീഭവിച്ചു നിന്ന മനസിലേക്ക് 
നീ ഇന്ന് പെയ്തിറങ്ങിയത്‌ തിരുവാതിര ഞാറ്റുവേല പോലെ...

ഒരു വേള നിന്നെ സംശയിച്ചെങ്കിലും,അതിലേറെ സ്നേഹമായ് 
വീണ്ടും ഹൃദയ ധമനിയില്‍ നിന്ന് നീയാകും പ്രാണന്‍ സിരകളിലേക്ക്...

ഓരോ മിടിപ്പിലും അറിയുന്നു  ഞാന്‍,നീയാകും നേരിന്‍റെ നന്മകള്‍.
ഓരോ തുടിപ്പിലും പടരുന്നു എന്നില്‍ നീയാകും ജീവന്‍റെ താളം.  

Friday, March 16, 2012

ഇരുപതാം രാവ്..


കോരിച്ചൊരിയുന്ന മഴ പ്രണയത്തിനു  പ്രിയം.
ചറ പറ പൊഴിയുന്ന ആ കര്‍ക്കിടക കൊയ്ത്തില്‍  
അടര്‍ന്നുവീഴുന്ന കണ്ണീര്‍കണങ്ങളെ ആരും കാണില്ലല്ലോ...?

കര കവിഞ്ഞൊഴുകുന്നഏകാന്തതയുടെ മഹാതീരം-പുഴ.
മഴയും തണുപ്പും  വകവെക്കാതെ ഒരു പാതിരാ കൊക്ക്,
ആ പര്‍  കുടീരത്തില്‍  വന്നു നിശബ്ദം കാത്തു നില്‍ക്കാറുണ്ട്.

ശ്വാസം പോലും അടക്കി പിടിച്ച് പ്രണയ മഴ മുഴുവന്‍ നനഞ്ഞു
അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഒരു നിഴല്‍ പോലെ അവനും 
അനുഗമിക്കുമെന്ന വിശ്വാസം...!വിശ്വാസം അതല്ലേ എല്ലാം?!

Thursday, March 15, 2012

പത്തൊന്‍പതാം രാവ്..


പഴമയെ തേടുന്ന പഥികന്റെ പാദങ്ങള്‍                                                                               
പതിയുന്ന  നാളിനായ്‌ കാത്തിരിക്കുന്നു ഞാന്‍...                  
പ്രതീക്ഷതന്‍ പൊന്നൊളി കതിരുമായ് വന്നിടും
പകലവന്‍ തോല്‍ക്കുമാ ദീപപ്രഭ.


മിഴിയിലായിരം വര്‍ണരാജിയായ്
നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
പ്രണയമായെന്നും പൂത്തു വിരിഞ്ഞതും

കനവു തോറും പ്രതീക്ഷ നിറച്ചതും.

 

ഏകാന്തവീഥിയില്‍ ഉരുകി അലയുമ്പോള്‍
പൊഴിയുന്ന ഇലകളില്‍,

മറയുന്ന പക്ഷിയില്‍,തിരയുന്നു നിന്നെ ഞാന്‍
വൃണിതമാം ഹൃദയത്താല്‍  ..

ചുറ്റും ചലിക്കുന്ന  രൂപങ്ങളില്‍ 
നോക്കി 

നിശ്ചലം നിര്‍മാമം നാളുകള്‍ നീക്കവേ...
നിത്യവിസ്മയവുമായ് നീ വരും നാളത് 
നിത്യവും  മോഹിച്ചു കാത്തിരിക്കുന്നു ഞാന്‍!!!.....1 ..



Tuesday, March 13, 2012

പതിനെട്ടാം രാവ്....


ഇന്നീ രാവില്‍ നിന്റെ വരികള്‍ തന്നെ ഞാന്‍ കടമെടുക്കട്ടെ?...

"വിടപറഞ്ഞ ഈവേളയില്‍ പോലും,
എന്റെ ഓര്‍മ്മകള്‍ നിന്നില്‍ ഒരിക്കലും ദുഃഖസാഗരം തീര്‍ക്കരുത്.
നശ്വരമായ മനുഷ്യായുസിനെ ഓര്‍ത്ത് വിലപിക്കാതെ-
പങ്കിട്ട സുന്ദര മുഹൂര്‍ത്തങ്ങളെ ഓര്‍ത്ത് നീ സന്തോഷിക്കുക.
എന്നില്‍ നിന്ന് നീ കവര്‍ന്ന സ്നേഹം നിന്നിലെ ഉണര്‍വ്വായി മാറട്ടെ."

എങ്ങനെ കഴിഞ്ഞൂ നിനക്ക് ഇങ്ങനെ കുറിക്കാന്‍!!!!!?!

ആര് പറഞ്ഞു നീ വിതച്ച വിത്ത് ഞാന്‍ കൊയ്തില്ലെന്ന്?

എന്‍റെ ഹൃദയത്തില്‍ നീ ആ രാവില്‍ പാകിയ വിത്ത് പടര്‍ന്നു പന്തലിച്ച് ഇന്നീ ശിരസിനെ പിളര്‍ത്തുന്നു.!
ആ വിത്തിന്‍റെ വേരുകള്‍ പാദങ്ങളുടെ വേലി അതിരുകള്‍ ഭേദിച്ച് നിന്നെയും തേടിയുള്ള ഒരിക്കലും അവസാനിക്കാത്ത യാത്രയിലാണ്.
നിന്നെ നീ അറിയാതെ എന്നും അനുധാവനം ചെയ്യാന്‍ മാത്രമായാണ് ഇന്നീ ജീവന്‍ നിലനില്‍ക്കുന്നത് തന്നെ.
നിന്‍റെ ഓര്‍മകള്‍ക്കും നീ കുറിച്ച അക്ഷരങ്ങള്‍ക്കും ഒരിക്കലും മരണമില്ല...ഒരിക്കലും...

നീല സാഗരം നിനക്കേറെ പ്രിയങ്കരമാണല്ലോ...?
ആ സാഗരം അഗ്നിയായി നിന്ന് കത്തുന്ന കാലം..
അങ്ങനെ ഒരു കാലമുണ്ടാകുമെങ്കില്‍ അന്ന് ഞാന്‍ നിന്നെ മറക്കാം...

കടല്‍ക്കരയില്‍ മലര്‍ന്നു കിടന്ന് നീലാകാശം നോക്കുന്നത് നിനക്കേറെ പ്രിയങ്കരമല്ലേ...?
സൂര്യ ചന്ദ്രന്മാര്‍ ഉദിക്കാത്ത രാപകലുകള്‍ ഈ വിണ്ണില്‍ ഉണ്ടാകുമെങ്കില്‍... ,,,അന്ന് ....
അന്ന് നിന്നെ ഞാന്‍ മറക്കാം...

മറക്കാന്‍ ശ്രെമിക്കുന്തോറും ഓര്‍മ്മയുടെ എല്ലാ സാധ്യതകളിലൂടെയും നിന്‍റെ മുഖം പൂര്‍ണ നിലാവായി എന്നില്‍ വന്നുദിക്കുന്നു...

ഇന്നലെ എങ്ങനെ ആയിരുന്നോ അതിലും വളരെ അടുത്ത്-
പ്രഭാതത്തില്‍ വിരിഞ്ഞു പുഞ്ചിരിക്കുന്ന പനിനീര്‍ പുഷ്പമായി,
പ്രഭാത സമ്പുഷ്ടിയിലേക്കുണര്‍ന്നുയരുന്​ന കതിരോനായി,
പകലിനെ പ്രശോഭിപ്പിക്കുന്ന കിളികളുടെ കളകളമായി,
ചക്രവാളത്തിന്റെ മദിപ്പിക്കുന്ന അരുണ വര്‍ണമായി,
വെണ്‍‌തിങ്കള്‍ കല തീര്‍ക്കും വെള്ളി വെളിച്ചമായി,
അതിലോല വസ്ത്രങ്ങളെ തഴുക്കുന്ന നേര്‍ത്ത കാറ്റായി,
അതി ഗാഡ നിദ്രയിലെ തിളങ്ങുന്ന സ്വപ്ന നക്ഷത്രമായി,
മഴ മേഘത്തില്‍ വിരിയുന്ന സപ്തവര്‍ണ പ്രപഞ്ചമായി,
മനസ്സില്‍ കുളിര്‍മഴ പൊഴിയും മഞ്ഞിന്‍ കണങ്ങളായി,
ബഹുവര്‍ണ പെരുമ തീര്‍ക്കും ചിത്ര ശലഭങ്ങളായി,
നിനക്ക് അന്യരായവരില്‍ പോലും വിരിയുന്ന പുഞ്ചിരിയായി,
കണ്ടുമറന്ന കുരുന്നുകളുടെ വാത്സല്യ ചുഃബനങ്ങളായി,
നിന്റെ തൊട്ടടുത്ത്,
ഒരു നിറഞ്ഞ സാന്നിദ്ധ്യമായി,
ഒരു ചുടു നിശ്വാസത്തിന്റെ കുറഞ്ഞ അകലത്തില്‍. നിനക്കൊപ്പം എന്നും ഞാനുണ്ടാവും...
മരണമില്ലാതെ...
ഇന്നീ രാവില്‍ നിന്‍ പിന്‍വിളി പ്രതീക്ഷിച്ച്...പടി ഇറങ്ങട്ടെ .....??

ഇത് കേട്ടപ്പോള്‍ നീ കരുതിയോ ഞാന്‍ വിട പറഞ്ഞു പോകുകയാണെന്ന്?? നിന്നേ പോലെ വെറും ലാഘവത്തോടെ വിട പറയാന്‍ അതിന് എനിക്കു കഴിയണ്ടേ?നീ തന്നെ പറയൂ...ഞാന്‍ നിന്നില്‍ നിന്നും എങ്ങനെ വിടപറയും? സ്വന്തം മനസാക്ഷിയോട് ചോദിക്കൂ ,ആര് ആരെയാണ് മറന്നതെന്ന്?

ആ യുദ്ധഭൂമിയില്‍ നിന്ന് ഏകനായി തെറ്റിദ്ധാരണയുടെ കരിമ്പടം എടുത്ത് പുതച്ച് ആ വാത്മീകത്തില്‍ കഴിഞ്ഞതാര്??
ഞാനോ അതോ നീയോ?
ഞാന്‍ എന്നും എന്‍റെ നയം വ്യകതമാക്കിയിരുന്നില്ലേ?
നീ തന്നെയല്ലേ മാമുനിയായി ഒരു മൌന വാത്മീകത്തില്‍ അടയിരിക്കുന്നത്‌?
നീയല്ലാതെ എന്‍റെ ജീവിതത്തിലൊരു പ്രണയമില്ലെന്ന് ഇനിയും നിനക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നുണ്ടോ?
അന്നും ഇന്നും എന്നും നിന്‍ കാല്പാദങ്ങളില്‍ വീണലിയുന്ന ഒരു കൃഷ്ണ തുളസിയായോ ...
ആ പാദങ്ങള്‍ക്ക് സുഗന്ധമേകുന്ന ഒരു കര്പൂരമായെങ്കിലും ഞാന്‍ പിറന്നിരുന്നെങ്കില്‍. എന്ന ഏക പ്രാര്‍ഥനയായി,
അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ക്ക്‌ മോക്ഷമേകാന്‍,
നിന്‍റെ പാദസ്പര്‍ശത്തിനായി..അതുവഴി ഒരു ശാപ മോക്ഷത്തിനായി കാത്തിരിക്കുന്ന ഒരു "അഹല്യ"യായി ഞാനിവിടെ .....

എത്ര നാള്‍ മര്യാദാ പുരുഷോത്തമനായ അങ്ങ് ഈ സ്നേഹം തൃണവല്ക്കരിക്കും???

Monday, March 12, 2012

പതിനേഴാം രാവ്..


ഉഷസ്സിന്‍ തേരുരുള്‍പ്പാട്ടിന്റെ താളം
നീളും നിഴലിന്റെ വേഗം
നിറയും ഇരുളിന്റെ ആഴം

താളത്തിലും നീ
വേഗത്തിലും നീ
ആഴത്തിലും നീ..

എന്‍ കണ്ണിലും
ഈ ഹൃത്തിലും
എന്നും എന്നും
നീയെന്ന സത്യം മാത്രം..
..
ഹസീന

|||||||image courtesy 'google'|||||||

Sunday, March 11, 2012

പതിനാറാം രാവ്...

ഞാന്‍ നീയാകും സൂര്യനെ സ്നേഹിച്ച സൌഗന്ധികപൂവ്..

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകിയായത്..

നീ എന്നെ കള്ളീ എന്ന് വിളിച്ചപ്പോഴാണ്
ഞാന്‍ ആദ്യമായി നിന്‍റെ ഹൃദയം കവരുന്നത്...

നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എ​ന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നോടൊപ്പം ആ പുഴയോരത്തിരുന്നതു കിനാവ്‌ കണ്ടപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.

നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്ന സ്വപ്നത്തിലാണ്
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.

നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്നതു കിനാവ്‌ കണ്ട രാത്രിയിലാണ്
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നെ കെട്ടിപുണര്‍ന്നു നനയുന്ന മഴയുടെ കിനാക്കളാണ്
എന്നെ മഴയെ പ്രണയിക്കാന്‍ പഠിപ്പിച്ചത്...

നിന്നില്‍ നിന്ന് കേട്ട വൈവിധ്യമൂറും കഥകളാണ്
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.

ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.

പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.

മറ്റൊരു കൈ പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.

വീണ്ടും ഞാനേകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍റെ ചിറകുകള്‍ തളര്‍ന്നത്.

ഇന്നീ രാവില്‍ ഞാനിവിടെ ഏകയായി...
നാളെയുടെ പ്രതീക്ഷയുമായി ഞാനീ മഴയില്‍ നിന്നെ കാത്തിരിക്കട്ടെ..

Saturday, March 10, 2012

പതിനഞ്ചാം രാവ്..


എനിക്ക് മുന്നിലൊരു കടലുണ്ട്..
സ്നേഹത്തിന്റെ നീലനിറവായ് നിറഞ്ഞ്,

കൊതിയേറെ, നിമിഷങ്ങവേഗത്തില്‍
എന്‍ ദാഹം തീര്‍ക്കുവാന്‍..

എവിടെയായ് ഞാനിരിക്കണം
എവിടെ നിന്ന് തൊട്ടെടുക്കണം..?

ദേവശിലാതീര്‍ത്ഥത്തിനരികില്‍
ഞാനിരിക്കാം, ഒരിറ്റിനായ്..

ജനിയുടെ ചക്രവാളം തൊടുന്ന തീരത്ത്
നീട്ടിടാം, കൈകുമ്പിള്‍ ഒഴിയേ എന്നും നിറച്ചീടാന്‍.. ..

..
ഹസീന

|||||||image courtesy 'google'|||||||

Friday, March 9, 2012

പതിനാലാം രാവ്...

പതിനാലാം രാവുദിച്ചത് മാനത്തോ...കല്ലായി കടവത്തോ.....?അതോ...
ദീപ്തമായ നിന്‍റെ മുഖത്തോ?

ഇന്നീ രാവില്‍ നിന്നെ ഒന്ന് നന്നായി കാണട്ടെ...ഒട്ടേറെ പറയട്ടെ...

ഒരു കുറിപ്പില്‍ നീ എനിക്കെഴുതി..
ബുദ്ധിമാനായ മനുഷ്യന് എപ്പോളും കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
ആദ്യത്തേത് സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയാണ്.
രണ്ടാമത്തേത് സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റി.
മൂന്നാമത്തേത് വാസസ്ഥലത്തിന്റെ ആനുകൂല്യത്തേയുമാണ്.
നാലമത്തേത് വരുമാനം കോണ്ടുള്ള ആനുകൂലാഭാവമാണ്.
ഒടുക്കം തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടക്കിടക്ക് എല്ലാവരും സ്വയം പരിശോധിക്കേണ്ടതാണ്എന്ന്.

അതെ എനിക്കും ഈ രാവില്‍ പറയാനുള്ളത് ഇത് മാത്രമേ ഉള്ളു...
ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.....

മറ്റൊരിക്കല്‍ നീ സൂചിപ്പിച്ചു ഒരു താത്വികന്റെ എല്ല പരിവേഷവും എടുത്തു അണിഞ്ഞു കൊണ്ട്

സ്ത്രീ സഹജമായ ചപലതയെ കണക്കിന് കളിയാക്കി കൊണ്ട് നീ മൊഴിഞ്ഞു..

മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സൌന്ദര്യത്തില്‍ അല്ല കാര്യമെന്നോതി നീ അന്നെഴുതി സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. എന്ന്.

കലുഷിതമായ മനസോടെ ഞാന്‍ നിന്നെ കാണുന്നുവെന്ന മനോചിന്തയില്‍ നിന്നുരുത്തിരിഞ്ഞ വേപഥ്‌വില്‍ അന്ന് നീ കുറിച്ചിട്ടു " മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും".എന്ന്.

ഇന്ന് ഈ രാവില്‍ ഇങ്ങനെ നിന്റെ മിഴിയിലേക്ക് കണ്ണും നട്ടിരിന്നു പുലരും വരെ കഥ പറയണം എന്നുണ്ട്..എങ്കിലും ....

സമയത്തിന്റെ അപര്യാപതത മൂലം ഒരു ചെറു കഥ പറയട്ടെ...

അങ്ങ് ഗ്രീസില്‍ യവന രാജകുമാരിയുടെ മട്ടുപാവിനു താഴെ ഉദ്യാനത്തില്‍ എന്നും തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു സുന്ദരിയായ ഒരു വാനമ്പാടി പറന്നു വരിക പതിവാണ്..
രാത്രി ഏറെ വൈകിയും മട്ടുപാവിന്റെ ജനല്പാളികളില്‍ പിടിച്ചു നിന്ന് രാജകുമാരി ആ വാനമ്പാടിയുടെ തേനൂറും സ്വരം എന്നും കേള്‍ക്കുകയും പതിവ്.

ആ വാനമ്പാടിക്ക് ഒരിക്കല്‍ ആ ഉദ്യാനത്തില്‍ വിരിഞ്ഞു നിന്ന വെളുത്ത പനിനീര്‍ പൂവിനോട് വല്ലാത്ത പ്രണയം തോന്നി.ഒരു തണുത്ത പ്രഭാതത്തില്‍ ആ വാനമ്പാടി തന്റെ പ്രണയം പൂവിനെ അറിയിച്ചു...അപ്പോള്‍ ആ പൂവ് പറഞ്ഞു എന്റെ നിറം എന്ന് ചുകപ്പാകുന്നുവോ അന്ന് നിന്നെ ഞാന്‍ പ്രണയിക്കാം.അത് കേട്ട് ആ വാനമ്പാടി തന്റെ ശരീരം പനിനീര്ചെടിയുടെ മുള്ളില്‍ കീറി രക്തം പൂവിന്മേല്‍ ഒഴിച്ചുകൊണ്ടിരുന്നു ... പൂവിന്റെ നിറം ചുകപ്പാകും വരെ അത് തുടര്‍ന്നു.അങ്ങിനെ പനിനീര്‍ പൂവിന്റെ നിറം ചുകപ്പായപ്പോഴേക്കും പൂവിനു വാനമ്പാടിയോട് പ്രണയം തോന്നി...പൂവ് തന്‍റെ ഇഷ്ടം വാനമ്പാടിയോട് പറയുമ്പോഴേക്കും
വാനമ്പാടി തന്‍റെ ജീവന്‍ വെടിഞ്ഞിരുന്നു...

നിറഞ്ഞ കണ്ണുകളോടെ നിന്നോട് വിട പറയുന്നു..ഈ രാവില്‍......

അടുത്ത രാവില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ മാത്രം ബാക്കിവെച്ചു കൊണ്ട്...

Thursday, March 8, 2012

പതിമൂന്നാം രാവ്..

എന്റെ മടിയിലായിരുന്നു ആതിര, മൂന്ന് പേര്‍ക്കിരിക്കാവുന്ന ബജാജ് ഓട്ടോയുടെ സീറ്റില്‍ അഞ്ച് പേര്‍. ഡ്രൈവര്‍ക്കിരുവശവുമായ് രണ്ട് പേര്‍, ആകെ എട്ട് പേരുമായ് ആ ചെറു കുടുകുടു വാഹനം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്..

“ഡീ, ഇങ്ങേരെന്നെ തോണ്ടുന്ന പോലെ..” ആതിര, എനിക്കടുത്തിരിക്കുന്നവന്റെ മുഖത്ത് നോക്കാതെ ഈര്‍ഷ തീര്‍ത്തത് ഒന്നിളകി ഇരുന്നിട്ടായിരുന്നു.

“ഹോ, ആകെ നാല്‍പ്പത്തഞ്ച് കിലോയേ ഉള്ളു, എന്നാ മുടിഞ്ഞ വെയിറ്റാടീ എന്റെ മടീലിരിക്കുമ്പോള്‍ നിനക്ക്?”
ഇറങ്ങിക്കഴിഞ്ഞപ്പോഴുള്ള എന്റെ പരാതിക്ക് ഒരു ഐസ്ക്രീം എക്സ്ട്രാ കിട്ടുക തന്നെ വേണ്ടതാണ്!

“ഹ്ഹഹഹ!! പേടിക്കേണ്ട ട്ടാ, പോക്കറ്റ് മണി ആവശ്യത്തിലധികമില്ലെങ്കിലും ആവശ്യത്തിനുണ്ട്, ഞാനേറ്റു” എന്റെ മനസ്സ് വായിച്ചതില്‍ എനിക്കേതും അത്ഭുതം തോന്നിയില്ലെ, ഇതെത്ര പ്രാവശ്യം നടന്നിരിക്കുന്നു എന്നതാണ് അതിലെ സത്യം!

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഒരേ ഹോസ്റ്റല്‍ റൂമിലൊരുമിച്ചുണ്ടുറങ്ങിയ ആതിരയുടെ മുഖം ഓര്‍ത്തെടുക്കുകയാണിന്ന് ഞാന്‍. അന്നൊരിക്കല്‍ പാര്‍ലറിലിരുന്ന് ഐസ്ക്രീം നുണയുന്നതിനിടയിലാണ് ആ പ്രൊപ്പോസല്‍ ഉറപ്പിച്ചതായി അവള്‍ പറയുന്നത്. നോര്‍ത്ത് ഇന്‍ഡ്യയില്‍ സെറ്റില്‍ ആയ മലയാളി യുവാവുമായ് അടുപ്പമുണ്ടായിരുന്നതിന് സാക്ഷ്യം ഞാന്‍ തന്നെയായിരുന്നു.

ഇന്നത്തെ അവളുടെ മെയില്‍, കല്യാണത്തിനുശേഷം ആദ്യമായ് വന്നതായിരുന്നു. എന്നതിനാല്‍ത്തന്നെ അത്രയും പ്രാധാന്യം അതിനുള്ളതായ് തോന്നി. തോന്നല്‍ സത്യവുമായിരുന്നു, കല്യാണം കഴിഞ്ഞ് ഒന്‍പത് മാസത്തെ കുടുംബജീവിതം വേര്‍പെടുത്തിയതും ശേഷം ജോലിയുമായ് തനിയെ ഒരു വര്‍ഷത്തോളമായി മണലാരണ്യത്തില്‍ പ്രവാസജീവിതം തുടരുന്നതുമൊക്കെയായിരുന്നു ഉള്ളടക്കം.

വൈകീട്ട് മക്ഡൊണാള്‍ഡില്‍ കാണാം എന്ന വാചകം എന്നെ അത്ഭുതപ്പെടുത്തിയത്, ഞാന്‍ ഇവള്‍ക്കടുത്തെന്നത് മുമ്പേ അറിഞ്ഞിരിക്കുന്നു എന്നതിനാലായിരുന്നു..

“എന്താടീ അപ്സെറ്റായിരിക്കുന്നത്? ഐസ്ക്രീമിനുള്ള കൊതിയാണോ? ഹ്ഹഹഹ!” ആതിര കിലുകിലെ ചിരിക്കുന്നു.
കണ്‍തടങ്ങളില്‍ കറുപ്പലയടിച്ചതൊഴികെ പ്രസന്നമായിരുന്നു അവളുടെ മുഖവും കണ്ണുകളും ചലനങ്ങളും..

“മ്, അറിഞ്ഞിട്ടും ഇതേവരെ..”

“നില്ലെടി, അതൊന്നുമല്ല, നിന്നേം കൂടി എന്തിനാ എന്റെ ഒറ്റപ്പെടലില്‍ ചേര്‍ക്കുന്നേ എന്ന് കരുതി”
എന്റെ സങ്കടം പറയുവാന്‍ അവള്‍ സമ്മതിച്ചില്ല..

“കാണണമെന്നേ ഉണ്ടായിരുന്നുള്ളു, ഇന്ന് ഞാനേറെ സന്തോഷിക്കുന്നു, ഈ ഒറ്റപ്പെടലിലും ഇത്രയും കാലത്തിനു ശേഷം അതാണ് കാണാന്‍ വന്നത്..” എന്റെ വിശേഷങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് മനസ്സിലായ ഞാന്‍ മൂകമായിരുന്നു, എല്ലാം കേട്ട് കൊണ്ട്..

ആതിര തുടര്‍ന്നു, “ഒരിക്കല്‍ ചൂട് പാല്‍ കുടിച്ച പൂച്ചയാണ് ഞാന്‍, എന്നിട്ടും എന്റെ ഹൃദയത്തിനെ അടക്കി നിര്‍ത്താന്‍ പറ്റുനില്ല, ഞാന്‍ സ്നേഹിക്കുകയാണ്, സ്നേഹിക്കപ്പെടുന്നതിനൊപ്പമായ്.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്.. ഓര്‍ക്കുന്നില്ലേ, അന്ന് നമ്മളൊന്നായ് വിഷുക്കണി കണ്ടത്, വീതിക്കരയുള്ള സ്വര്‍ണ്ണക്കസവുടുത്ത്..
ആ നല്‍ക്കണിപോലെ ഞാന്‍ കാണുകയാണ് ഒരു മുഖം..”

“ഇല്ല, എനിക്ക് കഴിയില്ല, ഒരു ജന്മം കൂടി പതറുവാന്‍..
ഒരിക്കല്‍ക്കൂടി വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേക്ക് നടന്ന് നീങ്ങുവാ‍ന്‍..
പേടിയാണിന്നെനിക്ക്,
ആത്മധൈര്യം ചോര്‍ന്നത് പത്മവ്യൂഹത്തിനുള്ളില്‍ വെച്ചായതിനാലാവും..
ഒറ്റയാക്കപ്പെട്ട്,
അതില്‍ നിന്ന് പുറത്തെറിയപ്പെട്ടതിനാലാവാം, ഞാന്‍ അധൈര്യപ്പെടുന്നത്..”

ആതിരയുടെ കൈത്തലം, മേശയില്‍ ഇറ്റുവീണ നീര്‍ത്തുള്ളിയെ തഴുകുമ്പോള്‍ എന്റെ കൈകള്‍ സംഞ്ജയേതുമില്ലാതെ ആ കരത്തലങ്ങളെ മൂടുകയായിരുന്നു..

“വരൂ, എഴുന്നേല്‍ക്കൂ.. നമുക്ക് നടക്കാം..”
ബില്ല് പേ ചെയ്ത് അവള്‍ക്കൊപ്പം നടക്കുമ്പോള്‍ എന്നെ ചിന്തകള്‍ മഥിച്ചിരുന്നു..

ചൂട് കാറ്റടിക്കുന്നെങ്കിലും ഇപ്പോള്‍ ഒരു ഊഷ്മളത പടരുന്നത് ഞാനറിഞ്ഞു..


നിശബ്ദപദചലനങ്ങളിലൂടെ നമ്മള്‍ രണ്ട് പേരും ആ വീഥിയിലൂടെ നടന്നു നീങ്ങി..

പാതി ചൊല്ലിയ കഥയെ മുഴുമിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചില്ല,
കേട്ടതിനും മീതെയാണ് ഒരു നീര്‍ക്കുമിള പോലെ ജീവിതമെന്ന ആകെത്തുക..
ഒഴുക്കിന്റെയൊപ്പം നീങ്ങിയ അതിന്റെ ചലനം കാറ്റിന്റെ ശ്വാസഗതി ആവേഗം കൂട്ടുന്നു..

ഒരു ദീര്‍ഘശ്വാസമാകാം നമുക്ക്..
പൊട്ടാന്‍ തുടങ്ങുന്ന നിമിഷത്തിനും ഇക്കരെ നിന്ന്..

..
മേഘമാത്യു


|||||||image courtesy 'google'|||||||

Wednesday, March 7, 2012

പന്ത്രണ്ടാം രാവ്

ഫ്രഞ്ചധീന മയ്യഴി മാഹിയാവുന്നത്, സ്വതന്ത്രമാകുന്നത് വളരെ വൈകിയാണ്, ചരിത്ര വസ്തുതകളെ ചികയാതെ ഞാന്‍ നീങ്ങുകയാണ്.. ഡെല്‍ഹിയിലേക്കുള്ള പറിച്ച് നടല്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ന് ഈ വരവിനെ ഇത്ര ഗൃഹാതുരത്വമുള്ളതാക്കില്ലായിരുന്നു.

പണ്ട് നടന്ന് പിന്നിട്ട ഇടവഴികളെല്ലാം മാഞ്ഞിരിക്കുന്നു, ടാറിട്ട ചെറുറോഡുകളും ഗ്രില്ലിട്ട ചെറുതും വലുതുമായ വീടുകളും കോണ്ട് നിറങ്ങിരിക്കുന്നു ഈ കുഞ്ഞു ദേശം.

യാദൃശ്ചികതയെന്ന് പറയാം, മയ്യഴിയെ ഹൃദയത്തിലേറ്റിയ എഴുത്തുകാരനെ ആദ്യമായി വായിക്കുന്നത് ഡെല്‍ഹി എന്ന നോവലിലൂടെയാണ്, അതും ഡെല്‍ഹിയില്‍ വെച്ച്, പിന്നീട് എന്നോ കണ്ടു, ദൈവത്തിന്റെ വികൃതികള്‍ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരം. മാഹി എന്ന പഴയ മയ്യഴിയുടെ വൈകാരികത ഇത്ര നിറയുന്ന ദൃശ്യത എന്നില്‍ നിറഞ്ഞത് ആ നോവല്‍ തേടിപ്പിടിച്ച് വായിക്കുന്നതില്‍ എത്തിച്ചിരുന്നു.

മാന്തികനും ദയാലുവുമായ എല്ലാത്തിലുമുപരി നിസ്സഹായനുമായ അല്‍ഫോണ്‍സച്ചന്റെ ഇടറി വീഴ്ചയില്‍ വായന അവസാനിച്ചിരുന്നെങ്കിലും അതിന്റെ ആഴം എന്നും ഉറക്കത്തിനെ സ്വപ്നശകലമായ് തൊട്ടുണര്‍ത്തിയിരുന്നു..

ഓഹ്.. നിശബ്ദചിന്തയില്‍ നിന്നെന്നെ വിളിച്ചുണര്‍ത്തുന്നു, മാഹി പള്ളിയുടെ സാന്നിദ്ധ്യം.. പ്രാര്‍ത്ഥനയ്ക്കിനിയും സമയമുണ്ട്, ഇത്തിരി കൂടി കഴിഞ്ഞാവട്ടെ, അതുവരെക്കും ഇവിടമൊക്കെ ചുറ്റി നടക്കാം..

പള്ളി മണി ഉയരുന്നത് ആസ്വദിച്ച് നടന്ന് പടികളിറങ്ങുവാന്‍ തുടങ്ങി..


“അയ്യോ‍ാ..” ഒരടി തെറ്റി താഴേക്ക് പതിക്കാന്‍ തുടങ്ങിയ എന്നെ താങ്ങിയത് ആരാണ്.. മുഖം തിരിഞ്ഞ് നോക്കി ഞാന്‍..

“എന്താഡീ, ദിവാ സ്വപ്നം കാണുകാണോ?”
‘ദൈവത്തിന്റെ വികൃതികള്‍’ പുസ്തകവും മാറിലേക്കമര്‍ത്തി കസേരയില്‍ കഴുത്തൊടിഞ്ഞുറക്കം തൂങ്ങിയ എന്നെ തട്ടിയുണര്‍ത്തിയ മമ്മയുടെ ചോദ്യം..

“മമ്മാ, ഇങ്ങനെ പേടിപ്പിക്കരുത്” എന്റെ ദയനീയ ഭാവം മമ്മയില്‍ ചിരിയുണര്‍ത്തി..

“മമ്മാ, മമ്മാ, നമുക്കൊരിക്കല്‍ മാഹിയില്‍ പോകണം, എന്റെ ഒരു ആഗ്രഹമാ, ദാ ഇപ്പോള്‍ തോന്നിയത്, ഞാനെന്തൊക്കെയോ സ്വപ്നം കണ്ട് ആകെ വല്ലാതായി..”

പോകാമെന്നോ ഇല്ലെന്നോ എന്നൊന്നും പറയാതെ, ഒരു പുഞ്ചിരി വിടര്‍ത്തി അപ്പോഴേക്കും മമ്മ അടുക്കളയിലേക്ക് നിങ്ങിയിരുന്നു..

ഞാന്‍ സ്വയം തലയ്ക്ക് ഒരു കിഴുക്ക് കിഴുക്കി കണ്‍പോളകള്‍ പിടിച്ച് വിടര്‍ത്തി വാഷ് ബേസിനരികിലേക്കും നടന്നു..

..
മേഘമാത്യു


|||||||image courtesy 'google'|||||||

Tuesday, March 6, 2012

പതിനൊന്നാം രാവ്..

രാവണന് സീത ആരായിരുന്നു..?

കഥകള്‍ ചൊല്ലാതെ ചൊല്ലുന്നത് പോലെയെന്തെങ്കിലും വികാരങ്ങളോ?


അതോ, ഏതോ ഒരു ശാപഗ്രസ്ഥമാം കഥ ചൊല്ലുന്ന പോലെ സ്വന്തം മകള്‍..?

മറവിയാണ് മനുഷ്യന് കിട്ടിയ ഏറ്റവും നല്ല വരമെന്ന് പറയുന്നവരുണ്ട്.


കഥകള്‍ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞ് പോകുന്നത് നല്ലതാണോ? അല്ല തന്നെ..

രാമായണം ഇന്ത്യയ്ക്ക് വെളിയില്‍ പലയിടങ്ങളിലും പാഠ്യപുസ്തകമാണ് അല്ലെങ്കില്‍ പല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് രാമായണത്തില്‍ അറിവുണ്ട്. ഇന്തോനേഷ്യ, ടിബറ്റ്, തായ് ലാന്‍ഡ് (പഴയ സയാം) തുടങ്ങിയവ അവയില്‍ പ്രധാനമാണ്.

ഇവിടങ്ങളിലെ പല ടൂറിസ്റ്റ് പ്രദേശങ്ങളിലും രാമായണം ബാലെയായ് അവതരിപ്പിക്കാറുണ്ട്, അതിലേറ്റവും പ്രധാനം ലങ്കാദഹനം തന്നെ എന്നതില്‍ തര്‍ക്കമേതുമില്ല. സ്റ്റേജിലെ അവതരണവും വേഷഭൂഷാദികള്‍ ഇന്ത്യയിലേതിലും അപേക്ഷിച്ച് വ്യത്യാസപ്പെട്ടത് തന്നെ.

ഇവിടങ്ങളില്‍ പലയിടത്തും കഥയില്‍ സീതാദേവി ജനകപുത്രിയായ് പ്രകീര്‍ത്തിക്കപ്പെടുന്നില്ല, മറിച്ച് അവള്‍ രാവണപുത്രിയാണ്. ഈ കഥ ഭാരതത്തിലും നിലവിലുണ്ടെന്ന് തോന്നുന്നു, എന്തെന്നാല്‍ ഈ കഥയെ മറക്കുമെന്ന ഒരു ശാപവും ഉണ്ടെന്ന് ഒരു ഓര്‍മ്മ മനസ്സില്‍ തെളിയാറുണ്ട്..

രാവണപുത്രി കഥയിങ്ങനെ, “മണ്ഡോദരിയില്‍ പിറക്കുന്ന ആദ്യസന്താനം പെണ്ണായിരിക്കുമെന്നും അവള്‍ കാരണം രാജ്യവും കുലവും നശിപ്പിക്കപ്പെടുമെന്നും ഉള്ള മഹര്‍ഷിമാരുടെ മുന്നറിയിപ്പ് വകവെക്കാതെ രാവണന്‍ മണ്ഡോദരിയെ വിവാഹം കഴിക്കുന്നു. അനന്തരം അപകടത്തെപ്പറ്റിയുള്ള മുന്നറിയിപ്പോര്‍ത്ത രാവണന്‍ ആദ്യസന്താനമായ പെണ്‍കുഞ്ഞിനെ പേടകത്തിനകത്താക്കി ജനകമഹാരാജാവിന്റെ വയലില്‍ ഉപേക്ഷിക്കുന്നു, തദനന്തരം കുഞ്ഞിനെ ജനകന് ലഭിക്കുകയും ജാനകിയായ് വളരുന്നു..”

സീത എന്നും ദുഖപുത്രിയാണ്..
അഴലായലിയാനൊരു കടല്‍ ബാക്കിയുണ്ട്..


സീതായനങ്ങള്‍ അവസാനിക്കാതെ,
ജന്മജന്മാന്തരങ്ങളായ്..

രാമനുപേക്ഷിച്ച വീഥിയില്‍ നിന്ന്
രാമജന്മകാലടികള്‍
രാമനറിയാതെ പിന്തുടര്‍ന്ന്
രാമപാദം ചേര്‍ന്നീടാനായ്..

ഇന്നും
എന്നും
ഈ ശ്യാമമേഘവും
മറ്റൊരു സീതയായ്..
..
ശ്യാമവിജയന്‍

|||||||image courtesy 'google'|||||||

Monday, March 5, 2012

പത്താം രാവ്..


ഒരു പാട്ട്
ഏത് വരിയെന്നില്‍ നിറഞ്ഞെതെന്ന്
പകുത്തെടുക്കാന്‍

ഒരു സംഗീതം
ഏത് താളം എന്നെത്തഴുകിയതെന്ന്
നിനച്ചെടുക്കാന്‍..

നിന്റെ പാദമുദ്രകള്‍ക്കലം കുറച്ച്
ഞാനും ഈ വഴിയില്‍..
നിന്നില്‍ നിന്നൊരു തൊട്ടുവിളിക്ക-
കലെയായ്.. ഒരു വിരല്‍ത്തുമ്പിനടുത്തായ്..

..
ഹസീന

|||||||image courtesy 'google'|||||||