Saturday, June 23, 2012

മുപ്പത്താറാം രാവ്...




വിളര്‍ത്ത ഇടനാഴിയില്‍ ഉയര്‍ന്നു കേട്ടത്
മരുന്ന് മണക്കുന്ന നിറം മങ്ങിയ ബഞ്ചിലെ
അപരിചിതന്റെ നീണ്ട ചുമയെക്കാള്‍
ഒപ്പൊം ഇരിക്കുന്ന കെട്ടുപ്രായം കഴിഞ്ഞ
പെണ്‍കുട്ടിയുടെ വരണ്ട മൌന നിശ്വാസം.

നഖചിത്രങ്ങളും,ആ ശ്ലീല സാഹിത്യവും
ഭിത്തിയില്‍ കോറിയ ആശ്വാസത്തില്‍
കക്കൂസില്‍ നിന്നും പാട്ട് പാടി ഇറങ്ങിയ
സിബ്ബ് ഇടാന്‍ പോലും മറന്ന പയ്യന് മുന്നില്‍
വിളറിയ മുഖത്തോടെ ഭൂമിയിലെ മാലാഖമാര്‍.

ഇല്ലാത്ത നമ്പറില്‍ കേള്‍ക്കാത്ത ഭാഷയില്‍
ആഗലേയം കലര്‍ത്തി ഉച്ചത്തില്‍ സംസാരിക്കേ
അപ്രതീക്ഷിതമായി വന്ന മിസ്സ്ഡ് കോളില്‍
ആകെ വിയര്‍ത്ത പുതു ബിസിനസ്‌കാരന്‍
എ.സി. തിരയുന്നു തികച്ചും അക്ഷമയോടെ.

മുഷിഞ്ഞ ടോക്കണ്‍കള്‍ ഞെരിച്ച് ഊഴം കാത്ത
തെക്കേ അറ്റത്ത്‌ തൂണ് ചാരി ഇരുന്ന സ്ത്രീകളിലൂടെ
വിഗ്രഹം യഥേഷ്ടം പാല്‍ കുടിക്കുകയും,
വീണു കിട്ടിയ കുമ്പസാര രഹസ്യം ഒരു ഇടവകയിലെ
ചിലരെ ജീവനോടെ വിധവകള്‍ ആക്കുകയും ചെയ്തു.

തെരുവ് വാര്‍ത്തകള്‍ക്കു ക്ഷാമം നേരിട്ടപ്പോള്‍
പരദൂഷണങ്ങള്‍ക്ക് പഞ്ഞം നേരിട്ടപ്പോള്‍
മൂന്നു പേരില്‍ നിന്നും ആദ്യം ടോക്കണ്‍ കിട്ടി
അകത്തേക്ക് പോയതിന്‍റെ അസൂയയില്‍
അവളുടെ മുടി പുരാണമായി പിന്നെ അവരുടെ വിഷയം.

കണ്ടു മടുത്ത വിരസമായ കാഴ്ചകള്‍ കണ്ട്
കണ്ണേ മടങ്ങൂ എന്ന് ഉരുവിട്ട്
പിന്തിരിഞ്ഞപ്പോള്‍
കണ്ടതോ !കരള്‍ പറിച്ചു കൊണ്ട് കാലുറക്കാതെ
കടന്നുപോയ കാലത്തിന്‍കനല്‍(കാല്‍)പാടുകള്‍ മാത്രം...

1 comment:

  1. ആതുരാലയക്കാഴ്ച്കകളുമായാണല്ലോ മേഘമേ..!!ലീലാമ്മ ചേടത്തിയോട് പറഞ്ഞുകൊടുക്കട്ടെ അവിടത്തെ കാര്യങ്ങളൊക്കെ പബ്ലിഷ് ചെയ്യുന്നൂന്ന്.

    ReplyDelete