Friday, March 30, 2012

മുപ്പത്തി ഒന്നാം രാവ്...


പ്രിയമുള്ള മുല്ലേ....
ഈ രാവില്‍ വിരിഞ്ഞ
നിനക്കെത്ര സൌന്ദര്യം....!

ഈ വനിയില്‍
നീ പകര്‍ന്നു
അതിലേറെ സുഗന്ധവും....!

നാളേറെയായി...
നാം രണ്ടും പൂക്കുന്നു,
മിഴികള്‍ പൂട്ടാതെ....!

രാവേറെ ചെന്നും...
പ്രാണനെ പോല്‍ ഇന്നും,
പ്രണയത്തെ മറക്കാതെ....!

നിന്നെപോലെ...
കല്ലിന്‍റെ മാറിലാണ്;
ഞാനും കിടന്നത്....!

എന്നിട്ടും .....!!!

ആ "കല്ലിനു സൌരഭ്യം " ഉണ്ടായില്ലല്ലോ മുല്ലേ..???

Thursday, March 29, 2012

മുപ്പതാം രാവ്...


മനസ്സാകും സ്ലേറ്റില്‍ പതിഞ്ഞ
നിന്നെ കുറിച്ചുള്ള
മരിക്കാത്ത ഓര്‍മ്മകള്‍
മായ്ച്ചു കളയുന്നതിനായിട്ടാണ്
ഞാന്‍ ഒരു വേള
ഇല പച്ചയെ തേടിയത്...

തനിച്ചു നിന്ന നിന്‍റെ
മിനുസമുള്ള വിരസതക്ക്
നിറചാര്‍ത്ത് കിട്ടിയത്
തെന്നല്‍ വിരിച്ച പായയില്‍
വേനലിന്‍റെ മറവില്‍
എന്‍റെ സൂര്യനോട് നീ
ഇണ ചേര്‍ന്നിട്ടോ?

എങ്ങനെയാണ് നിന്നിലെ പച്ചക്ക്
ഇത്രമേല്‍ ചാരുത കൈവന്നത്?

എന്‍റെ സൂര്യനെ പങ്കിട്ട നീ
നിന്‍ നേര്‍ത്ത വള്ളികള്‍
എനിക്കു നേരെ നീട്ടണ്ട....

എനിക്കറിയാം...
പ്രണയത്തില്‍
എത്ര നേര്‍ത്ത വല്ലിയിലും
തൂങ്ങി മരിക്കാമെന്ന്...

കാരണം
അത്രയും
കഠിനമായ
ബലത്തിലാണ്
അത് നമ്മെ
കുരുക്കിയിടുക...

Wednesday, March 28, 2012

ഇരുപത്തി ഒന്‍പതാം രാവ്...

നിനക്കും എന്നെപോലെ പനിനീര്‍ പൂവ് ഒത്തിരി ഇഷ്ടമാണല്ലോ ....
ഓരോ പിണക്കത്തിനും ശേഷം പൂര്‍വാധികം ശക്തമായി രണ്ടു പ്രാണന്‍ തമ്മില്‍ ഒട്ടുമ്പോള്‍
അതിനടയാളമായി ഒരു ചുവന്ന പനിനീര്‍പൂവ് അയച്ചു തരണമെന്ന് കരുതി ...
പിന്നെ തോന്നി അതിലും നന്നാകും എന്‍റെ ഈ ഹൃദയം അയച്ചാല്‍ എന്ന്..
നിനക്ക് അര്‍പ്പിക്കാനായി തുനിഞ്ഞപ്പോഴാണ് ഞാന്‍ കാണുന്നത് പറിച്ചു മാറ്റാനാകാതെ
എന്‍റെ ഹൃത്തിലേക്ക് ചുറ്റി പിണഞ്ഞു കിടക്കുന്ന നിന്‍റെ ഹൃദയത്തെ.
പ്രണയത്തില്‍ വരുമ്പോള്‍ ചുകപ്പേ നിന്‍റെ നിറം മാറുമെങ്കിലും
എപ്പോഴും അപകടം പറയുന്ന നിന്നെ ഞങ്ങള്‍ക്ക് വേണ്ട...

തന്മൂലം ഇന്ന് നിനക്ക് ഞാന്‍ ഒരു "റോസ്" തന്നെ സമ്മാനിക്കട്ടെ ...?

Monday, March 26, 2012

ഇരുപത്തി എട്ടാം രാവ്...



ക(വി)ത
മുയല്‍ ഉറങ്ങിയത് മത്സരത്തിലെ പഴങ്കഥ.
ആമയില്‍ ഉത്തേജകം പുതു കഥ.

അത്തിമരത്തില്‍ കുരങ്ങന് ശസ്ത്രക്രിയ
ഹൃദയം മാറ്റിവെക്കല്‍ ഒരു സമ്പൂര്‍ണ വിജയം.

ചുവന്ന മഷിയാല്‍ വെട്ടല്‍ തിരുത്തല്‍
അടുക്കു തെറ്റിയ സമവാക്യങ്ങള്‍

പ്രലോഭനങ്ങളുടെ തുടര്താളുകള്‍
ശൂന്യതയുടെ അര്‍ധ വിരാമങ്ങള്‍

ഭൂതകാലം ചിതലരിച്ചടര്‍ന്ന ആദ്യ അദ്ധ്യായം
വര്‍ത്തമാനം കാക്ക കലമ്പലിന്‍ സായാഹ്നം

അവസാന പേജില്‍ വര്‍ണ്ണ ചിത്രങ്ങളാല്‍
തോറ്റു പോയവരുടെ പേരുകള്‍

പരാജിതരുടെ ചിത്ര പുസ്തകത്തില്‍
തൂങ്ങി ആടുന്ന കയറില്‍ എന്‍റെ ഒപ്പ്.

Sunday, March 25, 2012

ഇരുപത്തി ഏഴാം രാവ്...

സ്ത്രീയുടെ സ്നേഹത്തിനും ത്യാഗത്തിനും ഉദാഹരണമായി ഏറെ കഥകള്‍ ഉണ്ടെങ്കിലും,
കണ്ണകിയുടെ കഥ,അഥവാ ചിലപ്പതികാരത്തിന്റെ കഥ ആ ഗണത്തില്‍ ഏറെ പ്രകീര്‍ത്തിക്കപെടുന്നുണ്ട്.
അതെ ഗണത്തില്‍ ഉള്ള മണിമേഖല എന്ന കാവ്യം അധികമാരും പ്രകീര്‍ത്തിച്ചു കാണാറില്ല.
ആ കഥകള്‍ നിനക്കറിയാം എന്ന് എനിക്കറിയാം എങ്കിലും....
ചുരുക്കി പറയട്ടെ...


കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ
അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു.
കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ,
കോവലൻ, പുകാർ രാജസദസ്സിലെ മാധവി എന്ന നർത്തകിയെ രാജ സദസ്സില്‍ വെച്ച് കണ്ടുമുട്ടി.
അവരുടെ നൃത്തത്തില്‍ സന്തുഷ്ടനായ രാജാവ് വിലപിടിച്ച സമ്മാനങ്ങള്‍ അവൾക്ക് നല്‍കുക പതിവായിരുന്നു.സദസ്സിലുണ്ടായിരുന്ന കാവ്യോപാസകനും,കലാസ്നേഹിയുമായ കോവലന്‍ അവരിൽ ആകൃഷ്ടനാവുകയും അവരെ അനുഗമിക്കുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

കുടുംബ മഹിമ അവകാശപെടാനില്ലെങ്കിലും,മാധവി തെറ്റിദ്ധരിക്കപെടുന്ന ഗണിക വംശജരില്‍ ഒരാളാണ് എന്നറിഞ്ഞ കോവലന്‍ നാട്ടു പ്രഭുവിന് മുന്നില്‍ ഗണിക വംശജയായ അവളെ വീട്ടുകാര്‍ കാഴ്ച്ചവെക്കാതിരിക്കാനും,ഉപഹാരമായി കിട്ടിയ അവരുടെ രത്നങ്ങള്‍ അടക്കം ചെയ്ത ചിലങ്കകള്‍ വില്‍ക്കാന്‍ അനുവദിക്കാതെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി.

പിന്നീട് നടന്ന സംഭവ ബഹുലമായ കഥകളില്‍ നിറയുന്നത് കണ്ണകിയുടെ കഥയാണ്.
കണ്ണകിക്ക് എവിടെന്നു കിട്ടി ആ ചിലങ്ക എന്നതുപോലും സൂചിപ്പിക്കാതെ സംഘകാല കവിതകളില്‍ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയില്‍ ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരകഥ തികച്ചും ഏകപക്ഷീയമായി പോയി.

തീവ്രപ്രണയത്തിന്റെ രക്തസാക്ഷിയായി മാധവി ആര്‍ഷ ഭാരത സംസ്കൃതിയുടെ ഗൂഡ പ്രണയ രഹസ്യത്തിന്റെ അന്തിപുര വര്‍ത്തമാനം മാത്രമായി.

തുടര്‍ന്ന് നടക്കുന്ന നാടകീയ രംഗങ്ങള്‍ചിലപ്പതികാര കഥകള്‍ക്ക് ഇടയാക്കിയെങ്കില്‍ അതുപോലെ തന്നെ ശ്രദ്ധേയമായ കൃതി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമായ മണിമേഖല അത്ര കണ്ടു വിജയിച്ചില്ല.

ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ.
കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.
മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോള്‍ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് കൊട്ടാര നര്‍ത്തകിയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു.

പക്ഷേ അവളുടെ അമ്മ മാധവി,കോവലന്‍ പിരിഞ്ഞുപോയി മധുരയില്‍വച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതല്‍ ദുഃഖം സഹിക്കവയ്യാതെ നര്‍ത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തില്‍ ചേര്‍ന്ന് അരവണന്‍ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
കോവലന്റെ ബുദ്ധിയും,കാവ്യോപാസനയും,
മാധവിയുടെ നൃത്തവും,സൌന്ദര്യവും ചേര്‍ന്ന സുന്ദരിയായ മകളും,
മാധവിയെ പോലെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുകിയാകുന്നു.(Courtesy-Google)

ആര്‍ഷ ഭാരത സംസ്കൃതിയുടെ ഏടുകള്‍ ഏറെ ആണെന്നിരിക്കെ,ഗ്രാമങ്ങള്‍ തോറും പഞ്ച പരമേശ്വരന്മാര്‍ സാന്മാര്‍ഗിക കഥ പറഞ്ഞ് ഒരു നാടിനെ സംസ്കാര സമ്പന്നമാക്കിയ കഥകള്‍ വരെ ഏറെ പ്രസിദ്ധം ആണെന്നിരിക്കെ ഇന്നീ രാവില്‍ ഈ കഥയില്ലായ്മക്ക് തിരശീല ചാര്‍ത്തട്ടെ...

ചിലപ്പതികാരമാണോ,മണിമേഖലയാണോ കൂടുതല്‍ സ്നേഹപരീക്ഷണങ്ങള്‍ നേരിട്ടത് എന്നത് മിഥ്യയായി അവശേഷിക്കെ,തര്‍ക്കമില്ല രണ്ടുപേരും പ്രദാനം ചെയ്യുന്നത് ത്യാഗോജ്വലമായ സ്നേഹസ്മരണകള്‍ തന്നെയാണ്.

Saturday, March 24, 2012

ഇരുപത്തി ആറാം രാവ്‌.......

ഇന്നലെ പുലര്‍കാലത്ത് നിന്നെ ഞാന്‍ കിനാവില്‍ കണ്ടു..
നമ്മള്‍ ഒത്തിരി സമയം ഒരു പുഴ കടവില്‍ സംസാരിച്ചിരുന്നു...
പുഴയോട് ഇണ ചേരാന്‍ വെമ്പി ഉടല്‍ വളച്ചു വളരുന്ന
ആ മരത്തില്‍ ചാരി കിടന്നു നീ നിന്‍റെ വലം കൈയ്യില്‍ നിറയെ വെള്ളമെടുത്തു -
ഒരു കുടുന്ത വെള്ളം.
ഞാന്‍ കരുതി സ്നേഹാര്‍ദ്രമായി അത് നീ എന്നില്‍ തളിക്കുമെന്ന്.

എന്നാല്‍ നീ ആ കൈ എന്‍റെ നേരെ നീട്ടി,
പിന്നീട് ആ കൈകള്‍ ചുരുട്ടി വെള്ളം വിരലുകള്‍ക്കിടയിലൂടെ ഒലിച്ചുപോയി .....

പിന്നെ പണ്ടത്തെപോലെ സ്വതസിദ്ധമായ നിന്‍റെ ആ ബുദ്ധി ജീവി ഭാഷ്യം ..
"കണ്ടോ ഇങ്ങനെയാണ് സ്നേഹവും".
എത്ര നേരം കൈത്തലം കുഴിച്ചു പിടിക്കുന്നോ
അത്രയും സമയം ആ ജലം നില നില്‍ക്കും...
എപ്പോള്‍ പിടി മുറുക്കുന്നുവോ,
സ്വന്തമാക്കാന്‍ ശ്രമിക്കുന്നോ അപ്പോള്‍
അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നു പോകും.

സ്വാര്‍ത്ഥത കൊണ്ട് നാം പരസ്പരം
വലയം ചെയ്യുമ്പോള്‍സ്നേഹം നഷ്ടപെടുന്നു.
ശരിയായ സ്നേഹം സ്വാതന്ത്ര്യമാണ്.
സ്നേഹം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല
എന്നാല്‍ എല്ലാം നല്‍കാന്‍ ഒരുക്കമാണ്."

എന്നിങ്ങനെ നീ ഏറെ പറഞ്ഞു...
നിറ മിഴിയുമായി ഞാന്‍ അത് മൂളി കേട്ടു.
എന്തോ അരുതാത്ത തെറ്റ് ചെയ്തു പോയ കുട്ടിയെ പോലെ
ഞാന്‍ തല താഴ്ത്തി ഇരിക്കുമ്പോള്‍,
എന്റെ നിറമിഴിയില്‍ നിന്ന്
കണ്ണീര്‍ കണങ്ങള്‍ സുന്ദരമായ
നിന്‍റെ ആ കാല്‍ പാദത്തില്‍ വീണടരുമ്പോള്‍,
എന്നെ ഇറുകെ പുണര്‍ന്നു നീ എന്റെ ചെവിയില്‍ ഓതി

"ഡി പൊട്ടി പെണ്ണേ ഇത് എന്‍റെ വാക്കല്ല...
സ്വാമി വിവേകാനന്ദന്‍ പറഞ്ഞതാണ്..."എന്ന് പറഞ്ഞ് ഉറക്കെ ചിരിച്ചു
പുഴയിലെക്കോടിയപ്പോള്‍,
ഒന്ന് പിച്ചിയെങ്കിലും വേദനിപ്പിക്കാനായി
നിന്‍റെ പിന്നാലെ ഓടിയ ഞാന്‍ കല്ലില്‍ തട്ടി വീണത്‌ കിടക്കയില്‍ നിന്ന് താഴേക്ക്.....:)

പ്രണയം തരുന്ന സ്വപ്നവും..
സ്വപ്ന നഷ്ടവും,
വിരഹ ദുഖവും നോക്കണേ....

വീണ്ടും ആ സൂര്യതേജസായ മുഖം
ഒന്നൂടി കാണാന്‍ വേണ്ടി മിഴികള്‍ ഇറുകെ അടച്ചിട്ടും ....
ങ്ങുഹും...കണ്ടില്ല.:(

നാഴികക്ക് നാല്പതു വട്ടം
ഞാന്‍ നിന്നെ സ്മരിക്കുന്നത് കൊണ്ടാകണം
ഒരുപക്ഷെ നിദ്രയിലൂടെയെങ്കിലും എനിക്കു നിന്നെ കാണാന്‍ കഴിയുന്നത്‌......;.....

ഈ രാവും കനവുകള്‍ കണ്ടു ഉറങ്ങാന്‍ കഴിയണമേ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി.

Friday, March 23, 2012

ഇരുപത്തി അഞ്ചാം രാവ്..

കഥയും,കഥനവും,നാട്യവും,
നടനവും,നാടകവും സമന്വയിച്ച
കൈരളിയുടെ കഥകളി പദങ്ങള്‍........


കഥകളി പദങ്ങളോ
കഥയോ അറിയാത്ത
പാവമൊരു രാപെണ്ണ്.


മഴ നനഞ്ഞ നീല നിലാച്ചേല
തോരാന്‍ വിരിച്ചിട്ടത്
മാമല മേടുകള്‍ക്കപ്പുറം.

നിശിത ബോധോദയം
പകലോന്റെ തേരില്‍..
കാല്‍പനിക ബിംബം.

ജീവിത പാഴ്മരം
ഒരങ്കത്തിന്‍ ബാല്യം
തിങ്കളിന്‍ വേദാന്തം.

ഭീതി നീരാളികള്‍ക്ക്
വാക്കിന്നടിതട്ടില്‍
വീര ചരമം.